പാചക വാതകത്തിന് മാസംതോറുമുള്ള വില വര്‍ധന അവസാനിപ്പിച്ചേക്കും

ന്യുഡല്‍ഹി: പാചക വാതകം മാസംതോറും വില വര്‍ധിപ്പിക്കുന്ന നിലപ്പാട് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ 19 തവണയാണ് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായ് മുതലാണ് മാസംതോറും വില വര്‍ധന നേരിട്ടത്. ആദ്യഘട്ടത്തില്‍ മാസത്തില്‍ രണ്ടു രൂപയാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ പിന്നീട് തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താള്‍ക്ക് സബ്‌സിഡി നിരക്കില്‍ വര്‍ഷം 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. കൂടുതല്‍ സിലിണ്ടറുകള്‍ വേണ്ടവര്‍ വിപണി വില നല്‍കണം എന്നതാണ് രീതി.

നിലവില്‍ രാജ്യത്ത് 18.11 കോടി എല്‍പിജി ഉപഭോക്താക്കളാണുള്ളത്. ഇതില്‍ മൂന്നു കോടി പേര്‍ ദരിദ്ര വനിതകളാണ്. പ്രധാന്‍മന്ത്രി ഉജ്വല യോജന പ്രകാരം സൗജന്യമായി എല്‍പിജി കണക്ഷന്‍ ലഭിച്ചവരാണിവര്‍. 2.66 കോടി സബ്‌സിഡി രഹിത ഉപഭോക്താക്കളുമുണ്ട്. ഇവരില്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് സബ്‌സിഡി ഉപേക്ഷിച്ചവരുമുണ്ട്.

2018 ഓടെ സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പെട്രോളിയം കമ്ബനികള്‍ എല്ലാ മാസവും ആദ്യം പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. 2018 മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാതാക്കണമെന്നാണ് സര്‍ക്കാര്‍ എണ്ണ കമ്ബനികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖല കമ്ബനികളാണ് എല്‍പിജി വില വര്‍ധിപ്പിച്ചുവന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *