ഹജ്ജിനു തനിച്ച് പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെയോ നേരിട്ട് രക്തബന്ധമുള്ള രക്ഷിതാവിന്റെയോ ഒപ്പമല്ലാതെ (മെഹ്‌റം) ഹജ്ജിനു പോകാന്‍ അപേക്ഷിച്ചിട്ടുള്ള മുസ്ലിം വനിതകളുടെ പേര് ഹജ്ജ് കമ്മറ്റി നടത്തുന്ന നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രാലയം അറിയിച്ചു. ഇക്കുറി 1300 വനിതകളാണ് പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

പുതിയ ഹജ്ജ് നയ പ്രകാരം പുരുഷന്മാര്‍ ഒപ്പമില്ലാതെ, നാലുപേരടങ്ങുന്ന സംഘമായി സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാം. നേരത്തെ സ്ത്രീകള്‍ തനിച്ച് ഹജ്ജിനു പോകുന്നത് അനുവദനീയമായിരുന്നില്ല.

ഹജ്ജ് യാത്രയില്‍ പുരുഷന്മാരുടേതിന് സമാനമായ അവസരം സ്ത്രീകള്‍ക്കും ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂനപക്ഷ കാര്യ മന്ത്രാലയം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

ഹജ്ജിനു പോകുന്ന മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും പുരുഷ രക്ഷാകര്‍ത്താവിനൊപ്പം മാത്രമേ ഹജ്ജിനു പോകാവൂ എന്ന നിയമം വിവേചനപരമാണെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

മെഹ്‌റമില്ലാതെ ഹജ്ജിനു പോകുന്നതില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിക്കാനുള്ള ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ തീരുമാനം മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി നന്ദി പ്രകടിപ്പിച്ചു. സാധാരണയായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയാണ് ഹജ്ജിനു പോകാന്‍ അപേക്ഷിച്ചിട്ടുള്ളവരില്‍നിന്ന് നറുക്കെടുപ്പിലൂടെ ആളുകളെ തിരഞ്ഞെടുക്കുന്നത്. 170000 ആണ് ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ട.

Leave a Reply

Your email address will not be published. Required fields are marked *