ബംഗാളില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

കൊല്‍ക്കത്ത: ത്രിപുരയില്‍ ലെനിന്റേയും തമിഴ്നാട്ടില്‍ പെരിയാറുടേയും പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ജാധവ്പുര്‍ സര്‍വകലാശാല പരിസരത്ത് സ്ഥാപിക്കപ്പെട്ട മുഖര്‍ജിയുടെ അര്‍ദ്ധകായ പ്രതിമയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും കണ്ണും മൂക്കും തകര്‍ത്ത നിലയിലുമാണ്.

സംഭവുമായി ബന്ധപ്പെട്ട സര്‍വകലാശാലയിലെ ആറു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്.

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടത്. തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ ഇ.വി.രാമസ്വാമി(പെരിയാര്‍)യുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. ഇതിന് പിന്നാലെയാണ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം.

മുഖര്‍ജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തെ ബി.ജെ.പി അപലപിച്ചു. പ്രതിമ തകര്‍ത്തത് കാടത്തമാണെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി സയാന്ദന്‍ ബസു ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *