ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്: യുഡിഎഫ് പ്രചാരണ പരിപാടിയില്‍ കയ്യാങ്കളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന്റെ വിജയത്തിനായി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ അരയും, തലയും മുറുക്കി മണ്ഡലത്തിലുടനീളം പ്രവര്‍ത്തിക്കുമ്ബോള്‍ പ്രാദേശിക നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി നടത്തിയത് വിവാദമാകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഒട്ടു മിക്ക നേതാക്കളും ചെങ്ങന്നൂരില്‍ ക്യാമ്ബ് ചെയ്ത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സജ്ജമായ സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കളുടെ കൈയ്യാങ്കളി അരങ്ങേറിയത്.

ആലാ വടക്കന്‍ മേഖലയിലെ സ്ഥാനാര്‍ത്ഥിയുടെ സ്വീകരണം നടന്ന നെടുമ്ബറത്ത് പരിപാടിയില്‍ വെച്ചാണ് ആലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശമുവേല്‍കുട്ടിയും, ആലാ ഡിവിഷനില്‍ നിന്നുമുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം സുനില്‍ മണ്ണാരേത്തും പരസ്പരം കയ്യാങ്കളി നടത്തിയത്.

കൊടിക്കുന്നില്‍ സുരേഷ് എംപി , സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ , പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളും, പ്രവര്‍ത്തകരും ,സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വെച്ചാണ് പരസ്പരം ആരോപണം ഉന്നയിച്ച്‌ കയ്യാങ്കളില്‍ കലാശിച്ചത്. നേരത്തെയും മണ്ഡലത്തിലെ മറ്റൊരു ചടങ്ങിലും സമാനമായ സംഭവം ഉണ്ടായി. മണ്ഡലം പ്രസിഡന്റ് ശമുവേല്‍കുട്ടി എ ഗ്രൂപ്പും, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനില്‍ മണ്ണാരേത്ത് ഐ ഗ്രൂപ്പുമാണ്. ആലാ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയാണ് എ ഗ്രൂപ്പു കാരനായ ശമുവേല്‍കുട്ടി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആലാ ബ്ലോക്ക് പഞ്ചായത്ത് സീറ്റ് എ ഗ്രൂപ്പുകാരായ മുന്‍ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സന്തോഷ് മാണിക്കേശരി, മുന്‍ മണ്ഡലം പ്രിസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. പ്രമോദ്, ശമുവേല്‍കുട്ടി എന്നിവരെ വെട്ടിയാണ് ഐ ഗ്രൂപ്പുകാരനായ സുനില്‍മണ്ണാരേത്ത് സ്ഥാനാര്‍ത്ഥിയായത്. സുനിലിന് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്ര്യനായി മത്സരിക്കുമെന്ന് ഐ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുനില്‍ പാര്‍ട്ടിയുമായി ഒരു തരത്തിലും സഹകരിക്കുന്നില്ല പരാതി പാര്‍ട്ടിയില്‍ നേരത്തെ മുതല്‍ ശക്തമാണ്. മണ്ഡലത്തിലെ ബിജെപി- ആര്‍എസ്‌എസ് നേതാക്കളുമായി നല്ല ബന്ധം ഉള്ള ആളാണ് സുനില്‍. ആലാ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ബിജെപി സഹകരണ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി സുനില്‍ മത്സരിച്ചിരുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒന്ന്, നാല്, 11, 12 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സുനില്‍ വേണ്ട സഹായം നല്‍കുമെന്നും, മറിച്ച്‌ ബ്ലോക്ക് പഞ്ചായത്തില്‍ സുനിലിനെ വിജയിപ്പിക്കാന്‍ ബിജെപിയുടെ സഹായം ഉണ്ടാകാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുവാന്‍ അവര്‍ ഉദ്ദേശിച്ച മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ ഈ വാര്‍ഡുകളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയാണുണ്ടായത്. ഇതു മനസിലാക്കി കോണ്‍ഗ്രസ് പാര്‍ട്ടിയും, സ്ഥാനാര്‍ത്ഥികളും കരുതലോടെയാണ് നീങ്ങിയത്. ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ സുനില്‍ ബ്ലോക്ക് പഞ്ചായത്ത് കാണില്ലെന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കിയതായും അന്നു നാട്ടില്‍ പാട്ടായിരുന്നു.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെറിയനാട്, എണ്ണയ്ക്കാട് തുടങ്ങിയ ഡിവിഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോള്‍ ആലാ ഡിവിഷനില്‍ ഒരു തരത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പരാതി ശക്തമാണ്. നീര്‍ത്തട സംരക്ഷണത്തിനായി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പദ്ധതി വേണ്ട രീതിയില്‍ ആലാ ബ്ലോക്ക് ഡിവിഷനില്‍ എത്തിക്കാന്‍ കഴിഞ്ഞതായും, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാഞ്ഞതും ചര്‍ച്ചയായിരുന്നു.

സ്വന്തം വാര്‍ഡിലെ ഗ്രാമസഭയില്‍ പോലും ബ്ലോക്ക് പഞ്ചായത്ത് അംഗം പങ്കെടുക്കാഞ്ഞത് കോണ്‍ഗ്രസിലും വിവാദം ഉണ്ടാക്കിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണവുമായി വീടുകയറുന്നതിനോ, മറ്റ് പ്രവര്‍ത്തനങ്ങളിലോ സുനില്‍ സജീവമല്ലാതായത് നാട്ടില്‍ ചര്‍ച്ചയായിരുന്നു. സുനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിനാലാണ് പ്രചരണത്തില്‍ സജീവമാകാഞ്ഞതെന്നാണ് എ വിഭാഗം പറയുന്നത്.

എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും എത്തിക്കുവാന്‍ കഴിയാത്ത സാഹചര്യം എല്‍ഡിഎഫ് കുടുംബയോഗത്തിലും, പ്രചാരണത്തിലും എടുത്തു കാണിക്കുന്നുണ്ട്. ഇതിനാലാണ് സുനില്‍ പ്രചാരണത്തില്‍ ഇറങ്ങാത്തതിനു പ്രധാന കാരണമായി വിലയിരുത്തുന്നത്. അതുപോലെ ബിജെപി ആര്‍എസ്‌എസ് നേതാക്കളുമായുള്ള ബന്ധവും പ്രചാരണത്തില്‍ നിര്‍ജീവമായതിനു കാരണമെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *