നിപ്പാ ബാധിച്ചു മരിച്ച മലപ്പുറത്തെ രണ്ട് സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍, ഒരാള്‍ക്ക് നിപ്പാ സ്ഥിരീകരിച്ചു

മലപ്പുറം: നിപ ബാധിച്ചു മലപ്പുറത്തു മരിച്ച രണ്ട് സ്ത്രീകളുടെയും ഭര്‍ത്താക്കന്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍, ഒരാള്‍ക്ക് നിപ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച്‌ മരണപ്പെട്ട ഭാര്യക്ക് പുറമെ ഭര്‍ത്താവിനും വൈറസ് ബാധ സ്ഥിരീകരിച്ചു. തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിനാണ് നിപ സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് മരിച്ച ഷിജിതയുടെ ഭര്‍ത്താവാണ് ഉബീഷ്. അസുഖം സ്ഥിരീകരിച്ച തെന്നല കൊടക്കല്ല് സ്വദേശി മണ്ണത്താനത്ത് പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത കഴിഞ്ഞ ഞായറാഴ്ച്ചയാണ് നിപ വൈറസ് പനി ബാധിച്ച്‌ മരിച്ചത്. മേയ് 15മുതലാണ് ഇവര്‍ക്ക് പനി അനുഭവപ്പെട്ടു തുടങ്ങിയത്. രണ്ടു പേര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.

നിപാ പനി ബാധിച്ച്‌ മരിച്ച മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവിനെയും പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പാലക്കത്തൊടു മേച്ചേരി സുബ്രമഹ്ണ്യനെയാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പനിയും തലവേദനയും അനുഭവപ്പെട്ടതോടെ മൂന്നിയൂര്‍ പി.എച്ച്‌.സി.യില്‍ ചികിത്സ തേടി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സുബ്രമണ്യന്റെ ഭാര്യ സിന്ധുവും തെന്നല കൊടക്കല്ല് സ്വദേശി ഷിജിതയും കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച്‌ മരിച്ചത്. രണ്ടുദിവസമായി ഷിജിതയുടെ ഭര്‍ത്താവ് ഉബീഷും പനി ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കി

മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നും സ്രവം പരിശോധനക്കയച്ചു

കഴിഞ്ഞ ദിവസം നിപ വൈറസ് ബാധിതനെന്ന് സംശയിച്ച്‌ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ സ്രവത്തിന്റെ സാമ്ബിള്‍ പരിശോധനക്കായി പൂന ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചു. ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട പനിബാധിതന് നിപ ബാധയെന്ന് സംശയിക്കത്തക്ക ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്ന് സൂപ്രണ്ട് ഡോ. കെ.വി.നന്ദകുമാര്‍ പറഞ്ഞു. പഴയ ബ്ലോക്കില്‍ പ്രത്യേക സജ്ജമാക്കി സി.സി.യു ഐസൊലേറ്റഡ് വാര്‍ഡിലാണ് രോഗിയെ ചികിത്സിക്കുന്നത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ പ്രത്യേക വസ്ത്രം ധരിച്ച ഒരു ബന്ധുവിനെ മാത്രമെ പരിചരണത്തിനായി രോഗിയുടെ കൂടെ നില്‍ക്കാന്‍ അനുവദിച്ചിട്ടുള്ളൂ. ഡോക്ടര്‍മാരും നഴ്‌സുമാരും വ്യക്തിഗത സുരക്ഷ ഉറപ്പു വരുത്തിയാണ് വാര്‍ഡില്‍ പ്രവേശിക്കുന്നത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിനാണ് വാര്‍ഡിന്റെ ചുമതല. സാമൂഹിക മാധ്യമങ്ങളിലൂടെ നിപ സംബന്ധിച്ച്‌ അനാവശ്യ ഭീതി പരക്കുന്നുവെന്നും ഇത് തടയേണ്ടതാണെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ചങ്ങരംകുളം സ്വദേശിയായ യുവതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍

നിപ്പാ വൈറസ് ബാധയെന്ന് സംശയിക്കുന്ന ചങ്ങരംകുളം സ്വദേശിയായ യുവതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ നിപ്പാ വൈറസ് സംശയത്തെ തുടര്‍ന്ന് യുവതി പ്രത്യേക നിരീക്ഷണത്തില്‍. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ ദിവ്യ(35)നെയാണ് രോഗ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ വിദഗ്ത പരിശോധനകള്‍ക്ക് ശേഷം മാത്രമെ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.നാല് ദിവസം മുംബാണ് പനി ബാധിച്ച യുവതി മാറഞ്ചേരിയിലെ പ്രാധമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയത്. പരിശോധനയില്‍ കണ്ടെത്തിയ വൈറസുകള്‍ നിപ്പാക്ക് സമാനമാണെന്ന കണ്ടെത്തലുകളെ തുടര്‍ന്ന് യുവതി മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

നാല് ദിവസം മുംബ് പനിക്ക് ചികില്‍സ തേടിയ വീട്ടമ്മ പനി മാറാത്തതിനെ തുടര്‍ന്ന് കഴിഞ ദിവസമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയത്. വീട്ടമ്മയായ ഇവര്‍ അടുത്തൊന്നും ദൂര സ്ഥലങ്ങളിലേക്കൊന്നും യാത്ര ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.തൃശ്ശൂര്‍ ജില്ലയുടെ അതിര്‍ത്ഥി പ്രദേശമായ ചങ്ങരംകുളത്ത് നിന്ന് നിപ്പാ ബാധയെന്ന് സംശയിച്ച്‌ തൃശ്ശൂര്‍ ജില്ലയിലേക്കും രോഗികള്‍ എത്തിയതോടെ തൃശ്ശൂര്‍ ജില്ലയിലും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *