ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാരം മലയരയര്‍ക്ക് പുനസ്ഥാപിച്ച് നല്‍കണമെന്ന് ഒ രാജഗോപാല്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ രാജഗോപാലിന്റെ ആവശ്യം. പുരാതന കാലത്ത് മല അരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഷയം വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് നിയമസഭയില്‍ വിശദമാക്കി. മകരവിളക്ക് സംബന്ധിച്ച് ഇതുവരെ പുറത്ത് വരാത്ത രഹസ്യമാന്ന് വെളിപ്പെടുത്തുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു.
നേരത്തെ അയ്യപ്പന്‍ മലയരനായിരുന്നുവെന്നും അയ്യപ്പന്‍റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കിയിരുന്നു.
ചരിത്രത്തെ തമസ്‍കരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചോള സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പന്‍. ഏകദേശം ഒരു നൂറ്റാണ്ടോളമുള്ള കേരളത്തിലെ ചോളസാനിധ്യത്തിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. പോരാളിയായ ആ അയ്യപ്പന്‍റെ സമാധി സ്ഥലമാണ് ശബരിമല. എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധിദിവസം അയ്യപ്പന്‍ മാതാപിതാക്കള്‍ക്കു കൊടുത്ത വാക്ക്. അതിന്‍റെ ഓര്‍മ്മയിലാണ് മലയരയര്‍ പൊന്നമ്ബലമേട്ടില്‍ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെ ആട്ടിയോടിച്ചു. അയ്യപ്പന്‍റെ അച്ഛനെയും അമ്മയേയും ആട്ടിയോടിച്ചു. വളര്‍ത്തച്ഛനായ പന്തള രാജാവിനെപ്പറ്റി പറയുന്നവര്‍ എന്തു കൊണ്ട് അയ്യപ്പന് ജന്മം നല്‍കിയവരെക്കുറിച്ച് മിണ്ടുന്നുപോലുമില്ലെന്ന് പി കെ സജീവ് ചോദിച്ചിരുന്നു.
ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നുവെന്നും 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ ചാനല്‍ ചര്‍ച്ചയിലും പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികള്‍ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു. മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറഞ്ഞിരുന്നു.
