നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞ കേസ്‌: മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതി പിടിയില്‍.ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ ആര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രവീണിനെ തമ്ബാനൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത് .

പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ നാല് തവണയാണ്‌ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ ബോംബെറിഞ്ഞത്.പലരും തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആഴ്ചകള്‍ക്ക് ശേഷവും പ്രതിയെ പിടികൂടാത്തതില്‍ വലിയ നാണക്കേടാണ് പൊലീസിന് ഉണ്ടാക്കിയിരുന്നത്.

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്.ഒളിവില്‍ കഴിയുന്ന പ്രവീണിനെ പിടികൂടാനായി പ്രത്യേക സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

അതിനിടെ ഇയാള്‍ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്ന് പൊലീസിന്‌ രഹസ്യ വിവരം ലഭിച്ചിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.പ്രവീണ്‍ ബോംബെറിയുന്ന ദൃശ്യം സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതാണ് കേസില്‍ പ്രധാന തെളിവായത്.

Leave a Reply

Your email address will not be published. Required fields are marked *