തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയെ പേടിയില്ലെന്നും വരുന്നത് വരുംപോലെ കാണാമെന്നും പി സി ജോര്‍ജ് .നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രവി പൂജാരിയോടൊപ്പം ഒരു മലയാളിയുമുണ്ടെന്നും ഒരു കോള്‍ മലയാളത്തിലായിരുന്നെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ജനുവരി 11, 12 തീയതികളിലാണ് തനിയ്ക്ക് രവി പൂജാരിയുടെ ഇന്റര്‍നെറ്റ് കോള്‍ കിട്ടിയത്.
കൊല്ലുമെന്നായിരുന്നു ഭീഷണി. തന്റെ ണ്ട് മക്കളെയും കൊല്ലുമെന്ന് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലിടപെട്ട് ബിഷപ്പിനെ രക്ഷിച്ചതിലുള്ള ക്വട്ടേഷനാണിത്. അല്ലാതെ രവി പൂജാരിക്കെന്ത് ബിഷപ്പ്? – പി സി ജോര്‍ജ് പറഞ്ഞു.
‘എന്തിനാണ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിച്ചതെന്നാണ് രവി പൂജാരി ചോദിച്ചത്.നീയെന്തിനാ അത് അന്വേഷിക്കുന്നതെന്ന് തിരിച്ചു ചോദിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറിയാണ് രവി പൂജാരി സംസാരിച്ചത്. അപ്പോഴറിയാവുന്ന ഇംഗ്ലീഷ് തെറി മുഴുവന്‍ തിരിച്ച് പറഞ്ഞിട്ടുണ്ട്. നോണ്‍ സെന്‍സെന്നും റാസ്‌കലെന്നും പറഞ്ഞിട്ടുണ്ടെന്നേ’ – പി സി ജോര്‍ജ് പറഞ്ഞു.
സംഭവ ശേഷം പൊലീസിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. ഐടി സെല്‍ മൊബൈല്‍ കൊണ്ടുപോയി പരിശോധിച്ചു. ലീന മരിയ പോളിന്റെ കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോഴാണ് വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് മനസ്സിലായത്.
തനിയ്ക്ക് ഒരു പൂജാരിയെയും പേടിയില്ല. ‘ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് നേരിടണം. വെട്ടാന്‍ വരുന്ന പോത്തിനോട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേന്‍ എന്ന് പറഞ്ഞാല്‍ പോത്ത് വന്ന് വെട്ടിയേച്ച് പോകും.’ – എന്നും ജോര്‍ജ്.
അതേസമയം രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. സെനഗലില്‍ നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായാണ് ഇന്റലിജന്‍സ് അറിയിച്ചത്.
