കെ മുരളീധരനെതിരായ കേസ് പിന്‍വലിക്കില്ല; കുമ്മനം ഉറച്ചു തന്നെ; വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞടുപ്പ് വൈകും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ മുരളീധരന്‍ ബാധ്യതകള്‍ മറച്ചുവെച്ചെന്ന് ആരോപിച്ച്‌ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇതോടെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകുമെന്ന് ഉറപ്പായി. കെ മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങവെയാണ് അനിശ്ചിതത്വം വന്നുചേര്‍ന്നിരിക്കുന്നത്.

കെ മുരളീധരന്‍ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി. കേസില്‍ വിചാരണ നടത്തണമെന്നും സത്യം തെളിയിക്കണമെന്നുമാണ് കുമ്മനത്തിന്റെ ആവശ്യം.ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ഹൈക്കോടതിയിലാണ് കുമ്മനം ഹര്‍ജി നല്‍കിയിരുന്നത്, എന്നാല്‍ ഇതിനെതിരെ കെ മുരളീധരന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്ന കെ മുരളീധരനെ ഏറെ അനിശ്ചിതത്വത്തിനും ചര്‍ച്ചയ്ക്കും ഒടുവിലാണ് വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നിശ്ചയിച്ചത്. ഒടുവില്‍ അദ്ദേഹം മികച്ച മാര്‍ജിനില്‍ വിജയിച്ചതോടെ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു. എന്നാല്‍ കെ മുരളീധരനെതിരെ മുമ്ബ് നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയതോടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കാതെ ഉപതെരഞ്ഞെടുപ്പുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *