‘നാം’ ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, പങ്കെടുക്കുന്നത് ഇതാദ്യം

ദില്ലി: നാം( നോണ്‍ അലൈന്‍മെന്റ് മൂവ്‌മെന്റ്) ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് 4.30നാണ് പ്രധാനമന്ത്രി വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്തത്. കൊവിഡ് മഹാമാരിക്ക് എതിരെയുളള പോരാട്ടത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് നാം ഉച്ചകോടി വിളിച്ച്‌ ചേര്‍ത്തത്. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഉച്ചകോടിയില്‍ പങ്കെടുത്തു.

2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി നാം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മോദി പ്രധാനമന്ത്രിയായതിന് ശേഷം 2016ലും 2019ലും നടന്ന ഉച്ചകോടികളില്‍ വൈസ് പ്രസിഡണ്ട് ആയിരുന്നു പങ്കെടുത്തിരുന്നത്. വെനിസ്വേലയിലും അസര്‍ബൈജാനിലും ആയിരുന്നു അന്നത്തെ ഉച്ചകോടികള്‍ നടന്നത്.

അതേസമയം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2012ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നാം ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ നരേന്ദ്ര മോദി നാം ഉച്ചകോടിയുടെ ഭാഗമാകുന്നത് രാജ്യത്തിന്റെ വിദേശനയത്തിലെ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തെ സഹായിക്കുന്നതിന് വേണ്ടി മെഡിക്കല്‍, സാമൂഹിക-മാനവിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുളള ഡാറ്റാബേസ് ഉണ്ടാക്കാനുളള നിര്‍ദേശത്തെ ഉച്ചകോടി സ്വാഗതം ചെയ്തു.

ഐക്യരാഷ്ട്ര സഭയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ അംഗങ്ങളായിട്ടുളള കൂട്ടായ്മയാണ് നാം. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ നാമില്‍ 120 രാജ്യങ്ങളാണ് അംഗങ്ങള്‍. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഉളള രാജ്യങ്ങള്‍ നാമില്‍ അംഗങ്ങളാണ്. നാമിന് പിന്നാലെ സാര്‍ക്, ബ്രിക്‌സ്, ജി10 രാജ്യങ്ങളും കൊവിഡ് മഹാമാരിയെ നേരിടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിന് വെര്‍ച്യല്‍ ഉച്ചകോടികള്‍ സംഘടിപ്പിക്കാനുളള ആലോചനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *