ലോകത്തെ വമ്ബന്‍ ഐടി കമ്ബനികള്‍ കേരളത്തിന്റെ മണ്ണിലേയ്ക്ക് ചുവടുറപ്പിയ്ക്കാനെത്തുന്നു : കമ്ബനികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ലോകത്തെ വമ്ബന്‍ ഐടി കമ്ബനികള്‍ കേരളത്തിന്റെ മണ്ണിലേയ്ക്ക് ചുവടുറപ്പിയ്ക്കാനെത്തുന്നു. രാജ്യത്തെ ഏറ്റവും മികച്ച എക്കോ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് കേരളത്തിലേത് എന്നതുകൊണ്ടാണ് പ്രധാന ഐ.ടി കമ്ബനികളെല്ലാം കേരളത്തെ തേടിയെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി മേഖലയില്‍ ലോകോത്തര കമ്ബനികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. പൊതുമേഖലയോടുള്ള കേന്ദ്രത്തിന്റെ സമീപനമല്ല കേരളത്തിന്റേത്. 2019-19ല്‍ 56 കോടിയുടെ പ്രവര്‍ത്തനലാഭം പൊതുമേഖല നേടി. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം 2.20 കോടിയില്‍നിന്ന് 875 കോടി ആയി വര്‍ധിച്ചു. സംസ്ഥാനത്തെ ഐടി സ്‌പേസ് ഇരട്ടിയാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വൈവിധ്യമായ സംരംഭങ്ങള്‍ക്കു പുതിയ 14 വ്യവസായ പാര്‍ക്ക് തയാറാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികള്‍ 4 വര്‍ഷത്തില്‍ പൂര്‍ത്തിയായി. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമില്ലെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാന്‍ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *