മലപ്പുറം: ജോലി നഷ്ടപെട്ടും മാസങ്ങളായി ശമ്പളമില്ലാതെയും ടിക്കറ്റുപോലും മറ്റുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയും നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളോട് ക്വാറന്റൈയ്‌ന് പണം വാങ്ങുന്നത് വലിയ ക്രൂരതയാണെന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാട്ടിലെത്തുന്നവരില്‍ അധികപേരും അസുഖമായി കിടക്കുന്നവരും കലങ്ങളായി തുടര്‍ന്നുപോന്ന തൊഴില്‍ നഷ്ടപ്പെട്ടവരുമാണ്. ഭക്ഷണത്തിന് പോലും സന്നദ്ധ സംഘടനകളുടെ സഹായം തേടിയവര്‍ ഇക്കൂടത്തിലുണ്ട്. അവര്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം ക്വാറന്റെയ്‌ന് പണം നല്‍കണമെന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നില്ല.
മഹാമാരി പടര്‍ന്നു പിടിക്കുന്ന ഇക്കാലത്ത് സമൂഹ നന്മക്ക് വേണ്ടി ക്വാറന്റെയ്ന്‍ ആവശ്യമാണ്. ഈവിഷത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പൂര്‍ണപിന്തുണയും നല്‍കുന്നു. എന്നാല്‍ കഷ്ടത അനുഭവിക്കുന്നവരോട് ഇങ്ങനെ പെരുമാറുന്നത് പ്രതിഷേധനാര്‍ഹമാണ്. സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും. തിരൂരിലെ ശിഹാബ് തങ്ങള്‍ ആസ്പത്രിയുള്‍പ്പെടെ നരവധി സ്വാകര്യ, സഹകരണ സ്ഥാപനങ്ങള്‍ ക്വാറന്റെയ്ന്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാറിന് വിട്ടുനല്‍കാം എന്ന് അറിയിച്ചതാണ്. മറ്റു കാര്യങ്ങള്‍ക്ക് വേണ്ടി വിവിധ സന്നദ്ധ സംഘടനകള്‍ സഹായത്തിനായി മുന്നോട്ട് വന്നിട്ടുമുണ്ട്. ഇത്തരം സഹായങ്ങളെല്ലാം തട്ടിമാറ്റി പവങ്ങളെന്നോ പണക്കാരനെന്നോ വിത്യാസമില്ലാതെ പണം പിരിക്കുമെന്ന് പറയുന്നത് ശരിയല്ല. കോടികളാണ് കോവിഡ് 19 ന്റെ പേരില്‍ സര്‍ക്കാര്‍ പിരിക്കുന്നത്. ഇതിന് പുറമെ വലിയ തുകയുടെ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണമെല്ലാം എന്തിനുവേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാവേണ്ടതിന് പകരം ക്രൂരമായ നിലപാട് സ്വീകരിക്കുന്ന പ്രതിഷേധാര്‍ഹമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
