താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: ( 17.02.2021) പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം ശക്തമാകുന്നതിനിടെ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാല്‍ നിലവില്‍ സ്ഥിരപ്പെടുത്തിയവരെ സ്ഥിരപ്പെടുത്തിയ തീരുമാനം റദ്ദാക്കില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായിരുന്നു.
കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ബുധനാഴ്ചത്തെ മന്ത്രിസഭയിലും സ്ഥിരപ്പെടുത്തല്‍ ഫയലുകള്‍ വന്നിരുന്നു. അവ സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

10 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പക്ഷേ ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്‌കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ശിപാര്‍ശകള്‍ പരിഗണിച്ചില്ല.

മന്ത്രിസഭായോഗ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. 2.30ന് വാര്‍ത്താസമ്മേളനം നടത്തി നിലപാട് വിശദീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *