മോദി എന്തുകൊണ്ട് സിപിഎം മുക്ത ഭാരതമെന്ന് പറയുന്നില്ല, ചോദ്യങ്ങള്‍ ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലെ വാക്കുകള്‍ സിപിഎമ്മിനെതിരെ പ്രചാരണായുധമാക്കി രാഹുല്‍ ഗാന്ധി. മോദി ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. എവിടെയൊക്കെ പോകുമ്ബോഴും ഇത് തന്നെയാണ് മോദി പറയുന്നത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെ പറയുന്നത് കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നതിനെ കുറിച്ചാണ്. എന്നാല്‍ ഇന്നേ വരെ സിപിഎം മുക്ത ഭാരതമെന്ന് മോദി പറഞ്ഞിട്ടില്ല. സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം സിപിഎം-ബിജെപി കൂട്ടുകെട്ട് കേരളത്തില്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശനം. ആര്‍എസ്‌എസിന് ഭീഷണി ഉണ്ടാകുന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. ഇടതുപക്ഷവും ആര്‍എസ്‌എസും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയമുള്ളവരാണ്. ഇത് രണ്ട് പേര്‍ക്കും അറിയാം. അതാണ് മോദി പരസ്യമായി സിപിഎമ്മിനെ എതിര്‍ക്കാത്തത്. ഇടതുപക്ഷം തുടരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നുണ്ട്. ബിജെപിയും ഇത് തന്നെയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് പക്ഷേ അത്തരം കാര്യങ്ങളൊന്നും ചെയ്യാറില്ല. സൗഹാര്‍ദമാണ് രാജ്യത്ത് പ്രധാനമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ ബിജെപി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് കാരണം ഈ കൂട്ടുകെട്ടാണ്. എന്നാല്‍ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിന് പകരം വികസന കാര്യങ്ങളെ കുറിച്ച്‌ സംവദിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യം. ഇന്ധനം തീര്‍ന്ന് നടുക്കടലില്‍ അകപ്പെട്ട ബോട്ടിന്റെ അവസ്ഥയിലാണ് കേരളത്തില്‍ സമ്ബദ് വ്യവസ്ഥ. അതിനെ ന്യായ് പദ്ധതിയിലൂടെ കരയ്ക്കടുപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതിനെ കുറിച്ച്‌ മാത്രമാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

താന്‍ ഇടതുപക്ഷത്തെ അങ്ങനെ രൂക്ഷമായി വിമര്‍ശിക്കാറില്ല. അതിന് കാരണം ജനങ്ങള്‍ക്ക് അതെല്ലാമറിയാം എന്നുള്ളത് കൊണ്ടാണ്. തന്റെ സമയം അവരെ ആക്രമിച്ച്‌ കളയാന്‍ ആഗ്രഹിക്കുന്നില്ല. താന്‍ പറയുന്നത് കോണ്‍ഗ്രസിന്റെ കാഴ്ച്ചപ്പാടുകള്‍ പറയാനാണ്. സന്തോഷവും സമാധാനവുമാണ് കേരളത്തിന് നല്‍കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. കാള്‍ മാക്‌സിന്റെ പുസ്തകങ്ങള്‍ പരിശോധിച്ചാലൊന്നും സമ്ബദ് ഘടന മെച്ചപ്പെടുത്താനാവില്ല. ആളുകള്‍ കൈയ്യില്‍ പണമെത്തണം. എങ്കില്‍ മാത്രമേ സമ്ബദ് ഘടന ശക്തമാകൂ. ന്യായ് പദ്ധതി അതിനുള്ളതാണ്. പാവപ്പെട്ടവന് മിനിമം വേതനം ഇതിലൂടെ യുഡിഎഫ് നടപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *