പൗരന്മാര്‍ സമൂഹമാധ്യമങ്ങളില്‍ ദുരിതം പങ്കുവെക്കുന്നത് തടയരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച്‌ സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ല. അതിന്റെ പേരില്‍ ഏതെങ്കിലും പൗരനെ സംസ്ഥാന സര്‍ക്കാരുകളും പൊലീസും ഉപദ്രവിക്കാന്‍ നിന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ സന്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡിജിപിമാര്‍ക്കും പോകട്ടെയെന്നും കോടതി പറഞ്ഞു.

‘ഒരു പൗരന്‍ എന്ന നിലയിലും ഒരു ന്യായാധിപന്‍ എന്ന നിലയിലും എന്നെ സംബന്ധച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നു. പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയാണെങ്കില്‍ ആ ആശയവിനിമയത്തെ തടസ്സപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവരുടെ ശബ്ദം നമുക്ക് കേള്‍ക്കാം. ബെഡ് വേണമെന്നോ ഓക്സിജന്‍ വേണമെന്നോ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഒരു പൗരനെ ഉപദ്രവിച്ചാല്‍ ഞങ്ങളത് കോടതിയലക്ഷ്യമായി കാണും. നമ്മള്‍ വലിയൊരു പ്രതിസന്ധിയിലാണ്’. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *