എന്റെ പ്രചാരണവും എന്‍ഡിഎക്ക് ​ഗുണം ചെയ്തില്ല, തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗം; പി.സി ജോര്‍ജ്

തൃക്കാക്കരയില്‍ തന്റെ പ്രചരാണവും എന്‍ഡിഎക്ക് ​ഗുണം ചെയ്തില്ലെന്ന് പി.സി ജോര്‍ജ്. എന്‍ഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നാണ് പി സി ജോര്‍ജ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജി വയ്ക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

എന്‍ഡിഎക്ക് തൃക്കാക്കരയില്‍ ഇതുവരെ 5446 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മതവിദ്വേഷ പ്രസം​ഗ കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ടെയ്ത പി.സി ജോര്‍ജ് നേരിട്ട് തൃക്കാക്കരയിലെത്തിയാണ് എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്. തിങഅകളാഴ്ച തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാനിരിക്കെ ഞായറാഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നില്‍ ഹാജരാകാതെ ജോര്‍ജ് ത്യക്കാക്കരയില്‍ പോകുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നാടകമാണ് അറസ്റ്റ് എന്നുവരെ പിസി ജോര്‍ജ് ആരോപണമുന്നയിച്ചു. പക്ഷേ ഈ ആരോപണങ്ങളോ, പ്രചാരണ തന്ത്രങ്ങളോ എന്‍ഡിഎയെ മണ്ഡത്തില്‍ തുണച്ചില്ല.

അവസാന നിമിഷം ‘കൈ’ വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി പ്രചാരണത്തിനിറങ്ങിയ കെ വി തോമസിന്റെ തന്ത്രങ്ങളും തൃക്കാക്കരയില്‍ വിലപ്പോയില്ല. തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിനാകും വോട്ട് ചെയ്യുകയെന്നും , വികസനത്തിനൊപ്പമാണ് താനെന്നും കെ.വി തോമസ് വ്യക്തമാക്കി. എന്നാല്‍ തൃക്കാക്കര ജനത കെ.വി തോമസിനെ പോലെ ‘കൈ’ വിട്ടില്ല, കൂടുതല്‍ യുഡിഎഫിനെ ചേര്‍ത്ത് പിടിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

​ഗംഭീര വിജയവഴിയില്‍ മുന്നേറുന്ന ഉമാ തോമസിനെ അനുമോദിച്ച്‌ കെ.വി തോമസും രം​ഗത്ത് വന്നു. ഉമയുടേത് മികച്ച വിജയമാണെന്നും ജയത്തിന് ഉമയയേയും പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളേയും അഭിനന്ദിക്കുന്നതായും കെ.വി.തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമമായി അംഗീകരിക്കേണ്ടത്. ഇന്ന് രാവിലേയും പലരുമായി ചര്‍ച്ച ചെയ്തപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ ട്രന്‍ഡാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അതില്‍ നിന്ന് വ്യത്യമായി എന്തുകൊണ്ടാണ് ഇതിങ്ങനെയാണ് സംഭിച്ചതെന്ന് കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ പറയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സ്വഭാവികം മാത്രമാണ്. ഇപ്പഴല്ല, തനിക്കെതിരായി കുറെകാലമായി കോണ്‍ഗ്രസുകാര്‍ പ്രതികരിക്കുന്നുണ്ട്. അത് മാന്യമായ ഭാഷയിലുമുണ്ട് അല്ലാതേയും ഉണ്ട്. കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമാണ് തൃക്കാക്കര അവിടെ എല്‍ഡിഎഫിന് തിരിച്ചുവരുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *