സ്യൂചിയുടെ ശിക്ഷ മൂന്നുവര്‍ഷംകൂടി നീട്ടി

ബാങ്കോക്ക്: തിരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്ന കേസില്‍ മ്യാന്‍മാറിലെ ജനകീയനേതാവ് ആങ് സാന്‍ സ്യൂചിക്ക് മൂന്നുവര്‍വം തടവ്.പല കേസുകളിലായി 17 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയുകയാണ് എഴുപത്തിയേഴുകാരിയായ സ്യൂചി. മുന്‍ പ്രസിഡന്റ് വിന്‍ മിന്ദ്, മുന്‍ മന്ത്രി മിന്‍ തു എന്നിവരെയും മൂന്നുവര്‍ഷംവീതം തടവിന് ശിക്ഷിച്ചു. തടവുകാലത്ത് ഇവര്‍ ചെറിയജോലികള്‍ ചെയ്യണമെന്നും വിധിയില്‍ പറയുന്നു. സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) പാര്‍ട്ടിയുടെ ഭാവിയെക്കൂടി ബാധിക്കുന്നതാണ് കോടതിയുത്തരവ്.
2020ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി. വന്‍ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍, ക്രമക്കേട് നടന്നെന്നാരോപിച്ച് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പട്ടാളം സ്യൂചിയെ അധികാരത്തില്‍നിന്ന് പുറത്താക്കി. സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പട്ടാളത്തിന്റെ ആരോപണം തള്ളിയിരുന്നു.
സൈന്യം നിയമിച്ച പുതിയ തിരഞ്ഞെടുപ്പ് കമ്മിഷനാണ് കഴിഞ്ഞ നവംബറില്‍ സ്യൂചിക്കെതിരേ കേസ് കൊടുത്തത്. മുന്‍ കമ്മിഷനെ സ്വാധീനിച്ച് ക്രമക്കേട് നടത്തിയെന്നാണ് പരാതി. വോട്ടര്‍പട്ടികയില്‍ 1.1 കോടിപ്പേരുടെ കാര്യത്തില്‍ പൊരുത്തക്കേട് കണ്ടെത്തിയെന്നും കള്ളവോട്ടുകള്‍ നടന്നെന്നും പുതിയ കമ്മിഷന്‍ വാദിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ സ്യൂചിയുടെ പാര്‍ട്ടിയെ നിരോധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2023ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് പട്ടാളഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ജനകീയപിന്തുണയുള്ള സ്യൂചിയുടെ പാര്‍ട്ടിയെ ഒതുക്കാനുള്ള ശ്രമമാണ് തിരഞ്ഞെടുപ്പ് തിരിമറിക്കേസെന്ന് നിരീക്ഷകര്‍ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *