ബെംഗളൂരു: പ്രണയം എതിര്‍ത്തതിന് പിന്നാലെ സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതികളെ പിടികൂടി കര്‍ണാടക പോലീസ്.
വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രന് എന്നിവരാണ് അറസ്റ്റിലായത്. സഹോദരന് ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
2015-ലാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്. അറവുശാല, തടാകം എന്നിവിടങ്ങളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്.
ഭാഗ്യശ്രീയും ശിവപുത്രനും കോളേജ് പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതോടെ ഇരുവരും ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിച്ച് തുടങ്ങി. അടുത്തുള്ള സ്ഥാപനത്തില്‍ ഭാഗ്യശ്രീ ജോലിയ്ക്കും പോയിതുടങ്ങിയിരുന്നു. പിന്നാലെ ഇരുവരെയും തിരക്കി ലഹോഗരന്‍ ലിംഗരാജു എത്തി. തുടര്‍ന്ന് പങ്കാളിയുമായി ലിംഗരാജുവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനിടെയിലാണ് സഹോദരന് കൊല്ലപ്പെടുന്നത്.
ഇതോടെ സഹോദരന്റെ മൃതദേഹം വെട്ടിനുറുക്കി മൂന്ന് ബാഗുകളിലാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചശേഷം ഭാഗ്യശ്രീയും പങ്കാളിയും നാടുവിടുകയായിരുന്നു. ഇരുവരും മഹാരാഷ്ട്രയിലെ നാസിക്കില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.
