യുവതിയെ തിരഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോയ എസ്‌ഐ മദ്യലഹരിയില്‍ അഴിഞ്ഞാടി

കോഴിക്കോട്: കേസന്വേഷണത്തിനായി തമിഴ്‌നാട്ടിലേക്ക് പോയ ഗ്രേഡ് എസ്‌ഐ മദ്യലഹരിയില്‍ അഴിഞ്ഞാടിയതായി പരാതി. അന്വേഷണത്തിനായി എസ്‌ഐയുടെ കൂടെപോയ സിവില്‍ പോലീസ് ഓഫീസറെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. എസ്‌ഐയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ നടക്കാവ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സംഭവത്തില്‍ പരാതി നല്‍കിയതായും മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നടക്കാവ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നഗരത്തിലെ യുവതിയെ കാണാനില്ലെന്ന പരാതിയിലാണ് എസ്‌ഐയും സിപിഒയും രണ്ട് വനിതാ പോലീസുകാരമടങ്ങുന്ന സംഘം തമിഴ്‌നാട്ടിലെ നാഗപട്ടണത്തേക് പോയത്. യാത്രയിലുടനീളം എസ്‌ഐ മദ്യലഹരിയിലായിരുന്നുവെന്നാണ് സിപിഒയുടെ പരാതിയിലുള്ളത്.

നടക്കാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതിയെ കാണാനില്ലെന്ന പരാതിയിലാണ് ഗ്രേഡ് എസ്‌ഐയും സിപിഒയും രണ്ട് വനിതാ പോലീസകാരുമടങ്ങുന്ന സംഘം മാര്‍ച്ച് 21ന് തമിഴ്‌നാട്ടിലേക്ക് യാത്രതിരിച്ചത്. ചെന്നൈയിലേക്ക് പോയ അന്വേഷണ സംഘത്തിലെ എസ്‌ഐ കോഴിക്കോട് നിന്ന് യാത്രതിരിക്കുന്ന സമയം മുതല്‍ മദ്യലഹരിയിലായിരുന്നുവത്രേ.

കാണാതായ യുവതിയും കാമുകനും വിവാഹിതരായെന്നും, അവര്‍ നാഗപട്ടണത്ത് താമസിക്കുന്നുണ്ടെന്നും മനസിലായെങ്കിലും അന്നേദിവസം നാഗപട്ടണത്തേക്ക് പോവാന്‍ എസ്‌ഐ കൂട്ടാക്കിയില്ല. ചെന്നൈയിലെ കമ്മീഷണര്‍ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച സംഘം പിറ്റേദിവസമാണ് നാഗപട്ടണത്തേക്ക് പോയത്.

നാഗപട്ടണത്തെത്തിയ എസ്‌ഐ യുവതിയെയും യുവാവിനെയും കണ്ടശേഷം, യുവതിയോട് അസഭ്യം പറഞ്ഞത്രേ, എന്നാല്‍ ഇത് അവിടുത്തെ സിഐ വിലക്കി. പിറ്റേദിവസം നാട്ടിലേക്ക് വരാമെന്ന് യുവതിയും യുവാവും സമ്മതിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐയും സംഘവും നാഗപട്ടണത്ത് നിന്നും മടങ്ങിയത്.

തിരികെയുള്ള യാത്രയ്ക്ക് മുന്‍പ് കേന്ദ്രഭരണ പ്രദേശമായ കാരയ്ക്കലില്‍ നിന്നും മദ്യപിച്ച് പൂസായ ശേഷമാണ് എസ്‌ഐ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ സീറ്റില്‍ കിടന്ന എസ്‌ഐ മറ്റൊരു യാത്രക്കാരന്‍ വിളിച്ചുണര്‍ത്തിയതിനെ തുടര്‍ന്ന് എസ്‌ഐ സിപിഒയെ ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പരിക്കേറ്റ എസ്‌ഐയെ മറ്റു യാത്രക്കാരാണ് എസ്‌ഐയുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തിയതെന്നും പരാതിയിലുണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *