മേലാറ്റൂര്‍-ചെമ്മാണിയോട് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു

പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മേലാറ്റൂര്‍, ചെമ്മാണിയോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് വെള്ളിയാര്‍പ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച മേലാറ്റൂര്‍-ചെമ്മാണിയോട് പാലം ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന്  മുഖ്യമന്ത്രി പറഞ്ഞു. നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തി 7.10 കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

19.32 മീറ്റര്‍ നീളത്തില്‍ നാല് സ്പാനുകളോടെ നിര്‍മിച്ച പാലത്തിന് 77.28 മീറ്റര്‍ നീളവും ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്.  മേലാറ്റൂര്‍ ഭാഗത്ത് 70 മീറ്ററും ചെമ്മാണിയോട് ഭാഗത്ത് 226 മീറ്ററും നീളത്തില്‍ അപ്രോച്ച് റോഡുകളും സജ്ജമാക്കിയിട്ടുണ്ട്. മേലാറ്റൂര്‍- ചെമ്മാണിയോട് കടവില്‍ പാലം ഇല്ലാതിരുന്നതിനാല്‍ പുഴയുടെ ഇരുകരകളിലുമായി എത്തി നില്‍ക്കുന്ന റോഡുകളുടെ പ്രയോജനം പൂര്‍ണമായും പ്രദേശവാസികള്‍ക്ക് ലഭ്യമായിരുന്നില്ല. പാലം ഗതാഗത സജ്ജമായതോടെ മേലാറ്റൂര്‍ ഭാഗത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് നാല് കിലോമീറ്റര്‍ ദൂരം കുറയും. ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, വള്ളുവനാട് വികസന അതേറിറ്റി ചെയര്‍മാന്‍ നാലകത്ത് സൂപ്പി, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാബിയ മുസമ്മില്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം സുഗുണ പ്രകാശ്, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ. അജിത് പ്രസാദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. പ്രദേശ വാസിയും രോഗബാധിതനുമായ ഉള്ളാട്ടില്‍ റഷീദിന് ഒ.ഐ.സി.സി. സംഘടന ഏര്‍പ്പെടുത്തിയ ചികിത്സാ ധനസഹായവും പരിപാടിയില്‍  മുഖ്യമന്ത്രി കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *