കുടിയന്‍മാര്‍ കുടുങ്ങും; മദ്യം കഴിക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡ് ഹാജരാക്കണം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ന്യൂജെന്‍ തലമുറക്കാര്‍ക്ക് ഇനി മദ്യം കഴിക്കാന്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടിവരും. കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹി പൊലീസുമായി സഹകരിച്ച പ്രവര്‍ത്തിക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന (CADD) നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ഡല്‍ഹി പൊലീസും എക്‌സൈസ് വകുപ്പും.

ഡല്‍ഹിയില്‍ 25 വയില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കുറ്റകരമാണ്. എന്നാല്‍ യാതൊരു തടസവുമില്ലാതെ ഏതു പ്രായക്കാര്‍ക്കും മദ്യഷോപ്പുകളിലും ഹോട്ടലുകളിലും പബുകളിലും മദ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍പെടുന്നവരിലേറെയും കൗമാരക്കാരുമാണ്. ഇതിന് തടയിടാനാണ് വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷം മതി മദ്യവില്‍പനയെന്ന തീരുമാനം ഇനി ഡല്‍ഹി നടപ്പാക്കുന്നത്.

25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ മദ്യം നല്‍കിയാല്‍ പിഴ ഒരുലക്ഷമാകും.

എന്നാല്‍ ഇനി മുതല്‍ കൗമാരക്കാര്‍ക്ക് മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് 90 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യാനും 2 ലക്ഷം പിഴ ഈടാക്കാനുമാണ് തീരുമാനം. രണ്ടാമതും തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *