കോഴിക്കോട്: കണ്ണൂര്‍ എടയന്നൂര്‍ ഷുഹൈബ് വധത്തില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. കേവലം പ്രാദേശികമായി ഏതാനും പേര്‍ ഇത്രയും ആസൂത്രിതമായി അറുംകൊല ചെയ്യുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. പ്രമുഖ സി.പി.എം നേതാക്കള്‍ ഷുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് വധ ഭീഷണി മുഴക്കിയിട്ട് അധിക ദിവസങ്ങളായിട്ടില്ല.
വളരെ നിസ്സാരമായ പ്രശ്‌നത്തിന്റെ മറപിടിച്ചാണ് ബോംബെറിഞ്ഞ് വീഴ്ത്തി 37 വെട്ടുകള്‍ വെട്ടി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് കാണിക്കുന്ന ഒളിച്ചു കളി ഗൗരവതരമാണ്. നിഷ്ഠൂരമായ കൊലപാതകം നടന്ന് ദിവസം ഒന്ന് പിന്നിട്ടിട്ടും വീട്ടിലെത്തി തെളിവ് ശേഖരിക്കാനും മൊഴിയെടുക്കാനും വൈമനസ്യം കാണിക്കുന്ന പൊലീസ് ആരെയാണ് സംശയിക്കുന്നത്.
ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്താകെ എതിരാളികളെ കായികമായി നേരിടാനും ഉന്മൂലനം ചെയ്യാനുമുള്ള സി.പി.എം ശ്രമത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിനിടെ കണ്ണൂരില്‍ മാത്രം നിരവധി കൊലപാതകങ്ങളാണ് നടന്നത്. എല്ലാ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും എല്ലായിപ്പോഴും ഒരു പക്ഷത്ത് സി.പി.എമ്മാണ്. എതിര്‍ പാര്‍ട്ടിയില്‍ പെട്ടവരുടെ ജീവന്‍ പന്താടുന്ന സി.പി.എമ്മിനെ നിയന്ത്രിക്കാന്‍ കഴിയാത്ത സംസ്ഥാന ഭരണകൂടം സ്വന്തം അണികളുടെ സുരക്ഷിതത്വവും ചോദ്യചിഹ്നമാക്കുകയാണ്.
മറ്റൊരു സംഘടനക്കും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ധാര്‍ഷ്ട്യവുമായി പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അറുംകൊല ചെയ്തും സര്‍ക്കാര്‍ കൊലയാളികള്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. ഉന്നത നേതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കൊലക്കത്തി രാഷ്ട്രീയം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാണ്. പ്രബുദ്ധ കേരളം ഇത്തരം കിരാത ചെയ്തികള്‍ വെച്ചുപൊറുപ്പിക്കില്ല.
ആക്രമണങ്ങളിലും പ്രകോപനങ്ങളിലും കൊലപാതകങ്ങളിലും സംയമനം പാലിക്കുന്ന യു.ഡി.എഫിന്റെ നിലപാട് ദൗര്‍ബല്ല്യമായി കാണരുത്. ജനാധിപത്യപരമായ ചെറുത്തു നില്‍പ്പും പോരാട്ടവുമാണ് അക്രമത്തെ അക്രമം കൊണ്ട് എതിരിടുന്നതിനെക്കാള്‍ ഫലപ്രദം. ആക്രമണങ്ങളും കൊലപാതകങ്ങളും കൊണ്ട് സംഘടനയിലെ ആഭ്യന്തര തര്‍ക്കവും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളും മറച്ചു രക്ഷപ്പെടാമെന്നത് വ്യാമോഹമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
