സിസ്റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയെന്ന് സിബിഐ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന വാദവുമായാണ് സിബിഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

അഭയയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല പ്രതികള്‍ സിസ്റ്ററുടെ കോണ്‍വെന്റിനടുത്ത് വന്നതിന് സാക്ഷി മൊഴികളും ഉണ്ടെന്നാണ് സിബിഐ ആവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് പ്രകാരം അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ. ടി മൈക്കിളിനെ കൂടി കഴിഞ്ഞ ആഴ്ച കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മൈക്കിളിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കൊപ്പം പ്രതിപ്പട്ടികയില്‍ മൈക്കിളിനെയും ചേര്‍ത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അഭയയുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ സിബിഐ ഉറച്ചുനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *