സൗദിയില്‍ ജോലി നഷ്ടമാകുന്ന വിദേശികള്‍ വര്‍ധിച്ചു; കണക്കുകള്‍ പുറത്ത്, പിറകോട്ടില്ലെന്ന് ഭരണകൂടം

റിയാദ്: സൗദി അറേബ്യ തൊഴിലെടുക്കാന്‍ സുരക്ഷിത കേന്ദ്രമാണെന്ന തോന്നല്‍ പ്രവാസികള്‍ അവസാനിപ്പിച്ചിട്ട് ഏറെനാളായി. ജോലി തേടിപ്പോയ വിദേശികള്‍ മുന്‍ കരുതലെന്നോളം നാട്ടിലേക്ക് തിരിക്കുകയോ സൗദി അറേബ്യയില്‍ നിന്ന് മറ്റു ജോലിയിടങ്ങള്‍ തേടി പോകുകയോ ചെയ്യുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ സൗദി വിട്ടുപോയ വിദേശികളായ തൊഴിലാളികളുടെ എണ്ണമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്വകാര്യമേഖലയില്‍ നിന്ന് മാത്രം എട്ട് ലക്ഷത്തോളം വിദേശികള്‍ ജോലി ഒഴിവാക്കി പോയെന്നാണ് കണക്ക്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പുറത്തുവിട്ട കണക്കുകളിലാണ് സൗദി വിട്ട വിദേശികളെ സംബന്ധിച്ച വിവരങ്ങളുള്ളത്….

സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ നിന്ന് മാത്രമായി 785000 വിദേശികളായ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇവര്‍ സൗദി വിടുകയോ മറ്റു ജോലി തേടിപ്പോകുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് വരെയുള്ള 15 മാസത്തെ കാലയളവിലാണ് സൗദിയില്‍ ഇത്രയും പേര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി പോയത്.

സൗദിയിലെ വിദേശികളായ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2016 അവസാനത്തിലെ കണക്കുകള്‍ പ്രകാരം 8.495 ദശലക്ഷം വിദേശികള്‍ സൗദിയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന കണക്ക് പ്രകാരം 7.71 ദശലക്ഷം വിദേശികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.

വിദേശികള്‍ ജോലി ഒഴിവാക്കി പോകുന്നതോടെ ഈ മേഖലകളില്‍ സ്വദേശികലായ സൗദികള്‍ ജോലിക്ക് കയറുന്നു. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സൗദിക്കാരുടെ എണ്ണം 1.76 ദശലക്ഷമായി വര്‍ധിച്ചിരിക്കുകയാണ്. സൗദി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. സ്വന്തം പൗരന്‍മാര്‍ക്ക് ജോലി നല്‍കുന്നതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്.

അനദോളു വാര്‍ത്താ ഏജന്‍സിയുടെ സര്‍വ്വെയിലുള്ള വിവരങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സൗദിയിലെ വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് ജോലി നല്‍കാന്‍ സൗദി ഭരണകൂടം സ്വീകരിക്കുന്ന നടപടികളാണ് വിദേശികള്‍ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയാണ് സൗദിയില്‍ നിന്ന് വിദേശികള്‍ ജോലി നഷ്ടമായി തിരിച്ചുപോകുന്നതില്‍ വര്‍ധനവ് വന്നത്.

സ്വദേശിവല്‍ക്കരണത്തിന് ഭരണകൂടം കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. വിദേശികളെ പൂര്‍ണമായി ഒഴിവാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല. എന്നാല്‍ ചില മേഖലകളില്‍ സൗദിക്കാര്‍ മാത്രമേ പാടുള്ളുവെന്ന് നിബന്ധനയുണ്ട്. മറ്റു ചില മേഖലകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ ജോലിക്കെടുക്കണമെന്നാണ് സര്‍ക്കാരിന്റെ നിബന്ധന. ഇന്‍ഷുറന്‍സ്, ആശയവിനിമയം, ഗതാഗതം എന്നീ മേഖലകളില്‍ നിന്ന് വിദേശികളെ പൂര്‍ണമായും ഒഴിവാക്കും.

തൊഴില്‍ മേഖലയില്‍ ഘട്ടംഘട്ടമായുള്ള സ്വദേശിവല്‍ക്കരണം നടപ്പാക്കല്‍ അതിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം മാസങ്ങള്‍ക്ക് മുമ്പ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിലെ 12 തൊഴിലുകളിലാണ് സ്വദേശിവല്‍ക്കരണം ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്.

മൂന്ന് ഘട്ടമായിട്ടാണ് ഇത് നടപ്പാകുക. അന്തിമ ഘട്ടം അടുത്ത ജനുവരിയാണ്. അതായത് ഏകദേശം ഏഴ് മാസമാണ് ബാക്കിയുള്ളത്. സപ്തംബര്‍ 11, നവംബര്‍ ഒമ്പത്, അടുത്ത വര്‍ഷം ജനുവരി ഏഴ് എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണം 12 മേഖലകളില്‍ പൂര്‍ണമായി നടപ്പാക്കേണ്ട അന്തിമ തിയ്യതി. ഇതില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും മറിച്ചുള്ള വിവരങ്ങള്‍ തെറ്റാണെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചിരുന്നു.

വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്ര റെഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ആദ്യം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. സപ്തംബര്‍ 11 മുതലാണ് ഈ മേഖലകളില്‍ സ്വദേശി നിയമനം പൂര്‍ത്തിയാക്കുക. ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍, വാച്ച് കടകള്‍, കണ്ണട വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലാണ് തൊട്ടടുത്ത ഘട്ടം. നവംബര്‍ ഒമ്പത് മുതല്‍ ഈ മേഖലകളിലെല്ലാം സൗദി പൗരന്‍മാര്‍ മാത്രമേ ജോലിക്കുണ്ടാകൂ.

മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സ്‌പെയര്‍പാട്‌സ് കടകള്‍, കാര്‍പ്പറ്റ് കടകള്‍, ബേക്കറികള്‍ എന്നീ സ്വകാര്യ മേഖലകളിലാണ് അന്തിമഘട്ടം. അടുത്ത വര്‍ഷം ജനുവരി ഏഴ് മുതല്‍ ഈ മേഖലകളിലെല്ലാം പൂര്‍ണമായും സ്വദേശിവല്‍ക്കരണം ആരംഭിക്കും. സ്വാഭാവികമായും ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ബദല്‍മാര്‍ഗം തേടേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *