ശ്രീനഗര്‍: കാശ്മീരിലെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിവെച്ച വിവാദ മേജര്‍ ലീതുല്‍ ഗൊഗോയ് വീണ്ടും വിവാദത്തില്‍. ശ്രീനഗറിലെ ഹോട്ടലില്‍ നിന്നാണ് മേജര്‍ പിടിയിലായത്. ഓണ്‍ലൈന്‍ വഴി ശ്രീനഗറിലെ ഹോട്ടലില്‍ ഒരു ദിവസത്തേയ്ക്ക് മേജര്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കാനാവില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതോടെ തര്‍ക്കത്തിലാവുകയായിരുന്നു. ഇതോടെ പോലീസെത്തി ഇദ്ദേഹത്തെയും പെണ്‍കുട്ടിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഒരു മീറ്റിങിന് വന്നതാണെന്നാണ് മേജറുടെ നിലപാട്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ നടപടികളെടുക്കൂ എന്ന് സൈന്യം പറഞ്ഞു.
2017ല്‍ ബദ്ഗാം ജില്ലയില്‍ യുവാവിനെ മനുഷ്യ കവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ടത് ലീതുല്‍ ഗൊഗോയ് ആയിരുന്നു. ഇദ്ദേഹത്തെ സൈന്യം പിന്നീട് ആദരിച്ചു. പക്ഷേ സൈന്യവും ജനങ്ങളും തമ്മിലുള്ള ബന്ധം വഷളാകാനും കൂടുതല്‍ എതിര്‍പ്പുകളുണ്ടാകാനും ഇത് കാരണമായി. എന്നാല്‍ കല്ലെറിയുന്നവരില്‍ നിന്ന് സ്വയം രക്ഷനേടാന്‍ സൈനീകര്‍ക്ക് ഇത് ചെയ്യേണ്ടി വരുമെന്ന് സൈനീക മേധാവികള്‍ വ്യക്തമാക്കി.
വോട്ടെടുപ്പ് സമയമായിരുന്നെന്നും അതിനാല്‍ വോട്ടെടുപ്പ് കേന്ദ്രത്തിന് ചുറ്റും കല്ലെറിയാന്‍ നിന്നവരെ നേരിടാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ വഴിയെന്നും. വോട്ടെടുപ്പ് സമാധാനപരമായി നടത്തേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും അതിനായാണ് പട്ടാള ഉദ്യോഗസ്ഥര്‍ ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്നും ഗൊഗോയിക്ക് പുരസ്‌കാരം നല്‍കിയത് സൈനീകരുടെ മനോവീര്യം ഉയര്‍ത്തുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്ന് പ്രതികരിച്ചു.
