ബിജെപിക്ക് വേണ്ടി വര്‍ഗീയ ഭിന്നിപ്പിന് കോടികള്‍: ഒളി ക്യാമറയില്‍ കുടുങ്ങി മാധ്യമ ഭീമന്മാര്‍

ന്യൂഡല്‍ഹി > രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ സംഘപരിവാറിന് അനുകൂല തരംഗം സൃഷ്ടിക്കുന്നതിന് വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസും ഉള്‍പ്പെടെയുള്ള മാധ്യമഭീമന്‍മാര്‍ കോടികള്‍ ആവശ്യപ്പെടുന്ന വീഡിയോ പുറത്ത്. രാജ്യത്തെ വലുതും ചെറുതുമായി മാധ്യമസ്ഥാപനങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനുകളിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിയുന്നത്.

ഓപ്പറേഷന്‍ 136 വണ്ണിനു ശേഷം കോബ്ര പോസ്റ്റ് പുറത്ത് വിട്ട ഓപ്പറേഷന്‍ 136 ടുവിലാണ് ഡസന്‍ കണക്കിന് വരുന്ന വീഡിയോകള്‍ ഉള്ളത്. ഒന്നാം നിരയില്‍ നില്‍ക്കുന്നതും, ചെറുതും വലുതുമായി നിരവധി മാധ്യമസ്ഥാപനങ്ങളുടെ മോധാവികള്‍ ഒളിക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. രാജ്യത്തെ മുന്‍നിര മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വിനീത് ജെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘപരിവാറിനനുകൂലമായ ഈ ക്രിമിനല്‍ നടപടിയില്‍ ഉള്‍പ്പെട്ടതായി വീഡിയോ തെളിയിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ്‌വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, റെഡ് എഫ്‌എം, ലോക്മത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി5, ദിനമലര്‍, ബിഗ് എഫ്‌എം, കെ ന്യൂസ്, ഇന്ത്യ വോയ്‌സ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, എംവിടിവി, ഓപ്പണ്‍ മാഗസിന്‍ എന്നിവരുള്‍പ്പെട്ട വീഡിയോകളാണ് ഇപ്പോള്‍ കോബ്ര പോസ്റ്റ് പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്.

ദൈനിക് ഭാസ്‌കറും കോബ്ര പോസ്റ്റിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ദില്ലി ഹൈക്കോടതിയുടെ നിരേധന ഉത്തരവ് സമ്ബാദിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഉള്‍പ്പെട്ട വിഡിയോ പുറത്ത് വിടാന്‍ കോബ്ര പോസ്റ്റിന് സാധിച്ചിട്ടില്ല. സ്‌റ്റേ ഉള്ള ഒറ്റ കാരണത്താല്‍ ഇവരുള്‍പ്പെട്ട വീഡിയോ മാറ്റിനിര്‍ത്തായാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ കോബ്ര പോസ്റ്റ് പുറത്ത് വിട്ടത്.

കോബ്രാ പോസ്റ്റിലെ മുതിര്‍മാധ്യമ പ്രവര്‍ത്തകനായ പുഷ്പ് ശര്‍മ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

വോട്ട് വിഭജിക്കാന്‍ രണ്ടു ഘട്ടങ്ങളായിട്ടുള്ള ക്യാംപെയ്ന്‍ രീതിയാണ് ഇവര്‍ മുന്നോട്ട് വെച്ചത്, ഒന്ന്, ആദ്യം തന്നെ തീവ്രഹിന്ദുത്വ ആശയങ്ങള്‍ ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങളും വഴി പ്രചരിപ്പിക്കുക, പിന്നീട് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക.

രണ്ടാമതായി, ബിജെപി എതിര്‍ചേരിയില്‍ നില്‍ക്കുന്ന നേതാക്കളെ തരംതാഴ്ത്തുന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുക. ഉദാഹരണമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബി, പപ്പു എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഉപയോഗിച്ച്‌ മോശമായും അതേസമയം കോമാളിയായും ചിത്രീകരിക്കുക. ഇതിലൂടെ പ്രതിപക്ഷത്തിരിക്കുന്നവര്‍ ഒന്നിനും കൊള്ളാത്തവരാണെന്ന പ്രതീതി സൃഷ്ടിക്കുക. ഇതിനു വേണ്ടി പത്രങ്ങള്‍, ടിവി ചാനലുകള്‍, റേഡിയോ, ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുക എന്നിങ്ങനെയാണ് പുഷ്പ് ശര്‍മ്മ മാധ്യമമേധാവികളോട് മുന്നോട്ടു വെച്ച ക്യാംപെയിന്‍ രീതി. മാധ്യമധര്‍മങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ഇക്കാര്യങ്ങള്‍ക്ക് അനുകൂലമായാണ് എല്ലാ മാധ്യമമേധാവികളും പ്രതികരിച്ചത്. എന്നാല്‍ ബര്‍ത്തമാന്‍ പത്രിക, ദൈനിക് സമ്ബദ് എന്നീ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ് തങ്ങളുടെ മാധ്യമ സ്ഥാപനത്തിലൂടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ചത്. കോടികള്‍ വാഗ്ദാനം ചെയ്തിട്ടും ഇവരുടെ നിലപാടില്‍ മാറ്റമുണ്ടായില്ല.

അതേസമയം, പ്രതിഫലമായി പണം പോലും നല്‍കേണ്ടതില്ലെന്ന് നിലപാട് കൈക്കൊണ്ട മാധ്യമമേധവികള്‍ ഒളിക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. അവര്‍ വ്യക്തമാക്കുന്നത് ആര്‍എസ്‌എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് തങ്ങള്‍, അതിനാല്‍ ഇതേറ്റെടുത്തു ചെയ്യുമെന്നാണ്. എന്നാല്‍ മറ്റു ചിലര്‍ പ്രതിഫലമായി കള്ളപ്പണം തന്നാല്‍ സ്വീകരിക്കാമെന്നും പറയുന്നുണ്ട്. ഇത് വെളുപ്പിക്കുന്നതിനാവശ്യമായ മൂന്നാം പാര്‍ടിയെ ശരിയാക്കി കൊടുക്കാം എന്നു വരെ പറയുന്ന മാധ്യമമേധാവികള്‍ വീഡിയോയില്‍ ഉണ്ട്.

ക്യാപെയ്‌നിന് ഒരോ മാധ്യമസ്ഥാപനവും അവരുടേതായ രീതികള്‍ പറയുന്നതും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിപ്രാകാരമാണ്.

മതം മറയാക്കി തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാം

വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാം

രാഷ്ട്രീയ എതിരാളികളെ കുറിച്ച്‌ തരം താഴ്ത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം (കുടുംബം, വ്യക്തിത്വം എന്നിവയെ കരിവാരി തേക്കുന്ന രീതിയില്‍)

പണം നല്‍കിയാല്‍ സംഘപരിവാര്‍ അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അഡ്വട്ടോറിയല്‍ പ്രസിദ്ധീകരിക്കാം

പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, എഫ്‌എം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ക്യാംപെയ്നായി ഉപയോഗിക്കാം

സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച്‌ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം

ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം എന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും പുതിയ വെളിപ്പെടുത്തലുമായി കോബ്ര പോസ്റ്റ് എത്തുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തുകൊണ്ടിരിക്കെ, സംഘപരിവാര്‍ രാജ്യത്തെ മൊത്തം വ്യവസ്ഥിതിയേയും വിലയ്‌ക്കെടുത്തു കൊണ്ടിരിക്കെയാണ്. അതിന്റെ മറുപുറമായി ഇതിനെ ചേര്‍ത്ത് വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *