മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും സീറ്റ് വിട്ടു തരണം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിയമസഭാ തികരഞ്ഞെടുപ്പില്‍ സീറ്റ് വിതരണം കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസും സീറ്റ് വിട്ടുതരണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടു. ഇക്കാര്യം കെ പി സി സിയോട് ആവശ്യപെട്ടതായും അബു അറിയിച്ചു. വര്‍ഷങ്ങളായി കോഴിക്കോട് നിന്നും നിയമസഭയില്‍ കോണ്‍ഗ്രസ്സ് പ്രിനിധികളില്ലാത്തത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നാണക്കേടാണ്. വിജയ സാധ്യതയുളള സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിനാലാണ് കോണ്‍ഗ്രസ്സിനു വിജയിക്കാനാകാത്തതെന്നും അബു പറയുന്നു. തിരുവമ്പാടി, പേരാമ്പ്ര, കുറ്റ്യാടി സീറ്റുകള്‍ കോണ്‍ഗ്രസ്സിനു വിട്ടുനല്‍കണമെന്നാണ് കോഴിക്കോട് ഡി.സി.സിയുടെ ആവശ്യം. കുറ്റ്യാടി സീറ്റ് ലീഗിന് നല്‍കരുതെന്നും ലീഗ് നാദാപുരത്ത് മത്സരിക്കട്ടെയെന്നും കെ.സി അബു പറയുന്നു. തിരുവമ്പാടി ലീഗിന് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കേരളകോണ്‍ഗ്രസ് തോല്‍ക്കുന്ന പേരാമ്പ്രയില്‍ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നും കെ.സി അബു പറഞ്ഞു. മാറ്റത്തിന് തയ്യാറായാല്‍ ഗുണം എല്ലാവര്‍ക്കുമാണെന്നും കെ.സി അബു പറയുന്നു. അതേസമയം മുസ്ലീം ലീഗ് പാര്‍ട്ടി സീറ്റ് കാര്യം ചര്‍ച്ച ചെയ്യേണ്ടിടത്ത് ചര്‍ച്ച ചെയ്യുമെന്നും മാധ്യമങ്ങളിലൂടെയല്ല ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.ഇതോടെ കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് സീറ്റ് വിഭജനം നേതൃത്വത്തിന് തലവേദനയാകും.

Leave a Reply

Your email address will not be published. Required fields are marked *