ശോഭയെ പിണക്കിയാല്‍

പാലക്കാട്: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക എന്നതിന് ഏറ്റവും അനുകൂല സാഹചര്യം നിലനിലക്കുന്ന രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് തിരിച്ചടിയായി പാലക്കാടന്‍ രാഷ്ട്രീയം. ബി ജെ പിയിലെ തീപ്പൊരി വനിതാ നേതാവായ ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ് പുതിയ വിവാദം. പാലക്കാട് ബി ജെ പിക്ക് സ്വാധീനമുള്ള സ്ഥലമാണ്. നഗരഭരണത്തില്‍ പോലും ബി ജെപിക്ക് നിര്‍ണായക സ്ഥാനം കാലങ്ങളായുണ്ട്. ബി ജെ പി സ്ഥാനാര്‍ഥി ലിസ്റ്റിലും വരുന്ന നേതാവായിരുന്നു ശോഭ. എന്നാല്‍ ശോഭയെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഫലമാണ് ഇന്നുണ്ടായതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമിത്ഷായും കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ദിവസങ്ങള്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുമെന്നുള്ളത് പുറത്തു വന്നതിന് ശേഷമാണ് ഈ നാടകീയ സംഭവവികാസങ്ങള്‍. സംസ്ഥാനത്ത്  ബി ജെ പി പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റുകളിലൊന്നാണ് പാലക്കാട്ടേത്.

ടോള്‍ ബൂത്ത് സമരമുള്‍പ്പെടെ ജനകീയ സമരത്തില്‍ പങ്കെടുത്ത് പൊലീസ് ലാത്തിച്ചാര്‍ജിനിരയായ നേതാവാണ് ശോഭ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബി ജെ പി സഖ്യ കക്ഷിയായെടുക്കുന്ന ബി ഡി ജെ എസിന് അവരാവശ്യപ്പെട്ട സീറ്റുകള്‍ നല്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളയിലാണ് ശോഭ സുരേന്ദ്രനെ അവഗണിക്കുന്ന നിലപാടുണ്ടായത്. ബി ജെ പി വനിതാ പ്രാതിനിധ്യം നല്കുമ്പോഴും ആദ്യം പരിഗണിക്കേണ്ട പേരുകളിലൊന്നാണ് ശോഭയുടേത്. പാര്‍ട്ടിക്ക് അക്കൗണ്ട് പോലുമില്ലാത്ത സംസ്ഥാനത്ത് കാലങ്ങളായി രാഷ്ട്രീയ സമരരംഗങ്ങളില്‍ ജീവിതം നല്കിയ പാരമ്പര്യമാണ് ശോഭ സുരേന്ദ്രന്റേത്. ബി ജെ പി രാഷ്ട്രീയത്തിനായി ഉഴിഞ്ഞുവെച്ച കുടുംബമാണ് ശോഭയുടേത്. പാലക്കാട് ബി ജെ പിയെ വളര്‍ത്താന്‍ സഹായിച്ച സി കൃഷ്ണകുമാറിനെ നിയമസഭയിലേക്ക് കൊണ്ടുവരണമെന്ന് പാര്‍ട്ടി ഒരു വിഭാഗം പറയുന്നു. ഈ സാഹചര്യമാണ് ബി ജെ പിക്ക് പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിക്കുന്നതിന് തടസം.

Leave a Reply

Your email address will not be published. Required fields are marked *