കൈക്കൂലി വാങ്ങില്ല, പാപം ചെയ്യില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക്: നരേന്ദ്രമോദി

ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴല്ല മറിച്ച്‌ ​ഗുജറാത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് തന്റെ അമ്മ ഏറ്റവും അധികം സന്തോഷിച്ചതെന്ന് നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി തന്റെ അമ്മയെ കാണാന്‍ എത്തിയ ദിവസം ഒര്‍ക്കുകയായിരുന്നു നരേന്ദ്രമോദി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പ്രമുഖ ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അ​ദ്ദേഹം അമ്മയെ കുറിച്ച്‌ വാചാലനായത്.

‘ഒട്ടേറെ പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ സമയത്ത് അമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന്. പക്ഷേ അപ്പോഴേക്കും മോദി പ്രചരണം വലിയ തോതില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. എന്റെ ഫോട്ടേ പതിപ്പിച്ച പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് അമ്മ ഏറ്റവും കൂടുതല്‍ സന്തോഷവദിയാകാന്‍ നാഴിക കല്ലായത് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴാണ്’ -മോദി പറഞ്ഞു.

​ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്ന സമയത്ത് താന്‍ ദില്ലിയിലായിരുന്നുവെന്നും അവിടെ വെച്ചാണ് വിജയിച്ച വിവരം അറിയുന്നതെന്നും മോദി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അഹമ്മദാബാദില്‍ പോയി അമ്മയെ കണ്ടു. ശേഷമാണ് അഹമ്മദാബാദില്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. പക്ഷേ അപ്പോഴേക്കും ഹീരാബെന്‍ മോദി അറിഞ്ഞിരുന്നു തന്റെ മകന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയെന്ന്.

‘അമ്മ എന്നെ ഒന്നു നോക്കി. ശേഷം കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. നീ തിരികെ ഗുജറാത്തിലേയ്ക്ക് എത്തുമല്ലോ അതാണ് എന്റെ സന്തോഷമെന്ന്’. ഭൂരിഭാഗം അമ്മമാരും അങ്ങനെയാണ്. ചുറ്റും എന്തോക്കെ നടക്കുന്നാലും അവര്‍ക്ക് മക്കള്‍ അടുത്തുണ്ടാവണം എന്നുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തു ചെയ്താലും ഒരിക്കലും കൈക്കൂലി വാങ്ങരുത്, ആ പാപം ചെയ്യരുതെന്നാണ് തന്റെ അമ്മ ആ ദിവസം പറഞ്ഞതെന്നും മോദി വ്യക്തമാക്കി. ‘ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം തന്റെ ജീവിതകാലം മുഴുവനും ദാരിദ്ര്യത്തില്‍ കഴിഞ്ഞ സ്ത്രീ. ആവശ്യമുള്ളതൊന്നും തന്നെ ലഭിച്ചിട്ടില്ലാത്തയാള്‍ അത്രയും വലിയൊരു നിമിഷത്തില്‍ പറഞ്ഞത് കൈക്കൂലി വാങ്ങരുതെന്നാണ്’- മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *