പത്തനംതിട്ട: രണ്ടു മാസത്തിലധികം നീണ്ടു നില്ക്കുന്ന മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും.വൈകുന്നേരം നട തുറക്കുന്നതിനു പിന്നാലെ പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങുകളാകും നടക്കുക . വൃശ്ചികപ്പുലരിയായ 17-നു രാവിലെ നട തുറന്നു മണ്ഡലകാല പൂജകളാരംഭിക്കും. മണ്ഡലകാലവും മകരവിളക്കും കഴിഞ്ഞ് ജനുവരി 20 വരെ നീളുന്നതാണ് തീര്‍ഥാടനകാലം.
കഴിഞ്ഞ മണ്ഡല കാലത്തിനു മുന്‍പായിരുന്നു ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള നിര്‍ണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളാണ് ശബരിമലയിലും സന്നിധാനത്തും സംസ്ഥാനമൊട്ടാകെയും നടന്നത്.ഇതിനിടെ പോലീസ് സംരക്ഷണയില്‍ രണ്ടു സ്ത്രീകള്‍ മലചവിട്ടുകയും സുപ്രീം കോടതി വിധി നടപ്പിലാക്കുകയും ചെയ്തു.
ഇത്തവണയും വന്‍ പ്രതിഷേധങ്ങള്‍ നടന്നേക്കാമെന്ന് സൂചനകളുണ്ട്. സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സ്യുപ്രീം കോടതിയുടെ നിര്‍ണായക വിധി പുനഃപരിശോധനക്കായി ഏഴംഗ വിശാല ബെഞ്ചിന് വിട്ടു കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.അതേസമയം, കഴിഞ്ഞ വര്‍ഷത്തെ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ഇത്തവണയും സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ക്ക് ദര്‍ശന സൗകര്യം നല്കാന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്ക്കുമോയെന്നതില് വ്യക്തതയായിട്ടില്ല.
ദര്‍ശന സൗകര്യം തേടിയെത്തുന്നവരെ പിന്തിരിപ്പിക്കണോ ശബരിമലയിലേക്ക് കൊണ്ടുപോകണമോയെന്നതു സംബന്ധിച്ച് പോലീസിന്റെ തീരുമാനമാണ് നിര്‍ണായകമാകുന്നത്. കഴിഞ്ഞവര്‍ഷം സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ആദ്യം യുവതികളെ കൊണ്ടുപോകാന്‍ സൗകര്യം ചെയ്ത പോലീസ് മകരവിളക്ക് സമയത്ത് ഇതില്‍നിന്നു പിന്മാറിയിരുന്നു.
നിലവില്‍ ശബരിമല ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ സംവിധാനം മുഖേനയും മറ്റും അന്‍പതോളം യുവതികള്‍ രജിസ്ട്രേഷന് നടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ദര്‍ശനം നടത്താനെത്തി പിന്തിരിയേണ്ടിവന്ന മനീതി സംഘത്തില്‍പ്പെട്ട പലരും ഇക്കൊല്ലം വീണ്ടുംദര്ശനത്തിന് എത്തുമെന്നാണ് അറിയുന്നത്. ഡിഐജി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ത്തന്നെ മേല്‍നോട്ടം നല്‍കിയുള്ള സുരക്ഷാ സംവിധാനമാണ ഇന്നു മുതല്‍ നിലയ്ക്കല്‍, പന്പ, സന്നിധാനം എന്നിവിടങ്ങളിലൊരുങ്ങുന്നത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
