സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാക്കാന്‍ സര്‍ക്കാര്‍; അറ്റകുറ്റപണികള്‍ക്കായി 700 കോടി അനുവദിച്ചെന്ന് ജി സുധാകരന്‍

സംസ്ഥാനത്തെ പാതകളെ മികവുറ്റതാക്കാന്‍ പണമനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 700 കോടി രൂപ അനുവദിച്ചുവെന്നു മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലും കഴിഞ്ഞ ദിവസവുമായാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

ഓരോ മണ്ഡലത്തിലെയും മരാമത്ത് റോഡുകളുടെ ദൈര്‍ഘ്യം അനുസരിച്ച്‌ ഉപരിതലത്തില്‍ അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകളുടെ വിവരങ്ങള്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകമായി ഈ തുക കണ്ടെത്തി നല്‍കിയതെന്ന് മന്ത്രി വിശദീകരിച്ചു.

അറ്റകുറ്റപ്പണികള്‍ ഒരു വര്‍ഷം നിലനില്‍ക്കുന്ന തരത്തില്‍ ശാസ്ത്രീയമായാണു നടത്തേണ്ടത്. റോഡുകള്‍ സ്ഥിരം കേടുപാടുകള്‍ സംഭവിക്കുന്ന പ്രദേശങ്ങളില്‍ നല്ല നിലവാരമുള്ള ഇന്റര്‍ലോക് ടൈലുകള്‍ വിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ കാത്തിരിക്കാതെ കാലാവസ്ഥ അനുകൂലമായ സാഹചര്യം നോക്കി ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ എഞ്ചിനീയര്‍മാര്‍ നടപടിയെടുക്കണം. ചീഫ് എഞ്ചിനീയര്‍ മുതല്‍ എല്ലാ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടവും പരിശോധനയും ജാഗ്രതയും ഈ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *