സിറിയക്കാരായ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ശസ്ത്രക്രിയ

റിയാദ്: സിറിയക്കാരായ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ശസ്ത്രക്രിയ. പരസ്പരം നെഞ്ചിന് താഴെയും അടിവയറ്റിലും ഒട്ടിപ്പിടിച്ച നിലയിലായ കുട്ടികളെയാണ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തുന്നത്. ദഹനേന്ദ്രിയം, മൂത്രനാളം, ജനനേന്ദ്രിയം എന്നിവ കുട്ടികള്‍ പരസ്പരം പങ്കുവെക്കുന്നുണ്ട്.

റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ ചാരിറ്റി ട്രസ്റ്റ് മേധാവിയും സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ വിദഗ്ധനുമായ അബ്ദുല്ല റബീഅയുടെ മേല്‍നോട്ടത്തില്‍ 35 വിദഗ്ധ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശപ്രകാരമാണ് സിറിയന്‍ സയാമീസ് ഇരട്ടകളായ ‘അഹമദ്’, ‘മുഹമ്മദ്’ എന്നിവരുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുള്ള ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

11 ഘട്ടങ്ങളിലായി 15 മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്നതാണ് ശസ്ത്രക്രിയ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ശസ്ത്രക്രിയ വളരെ പ്രയാസമുള്ളതാണെന്നും അതീവ ജാഗ്രതയും വൈദഗ്ധ്യവും ഇതിനാവശ്യമാണെന്നും ഡോ. റബീഅ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *