ന്യൂഡല്‍ഹി :ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. .തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡെല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഡെല്‍ഹിയില്‍ 2.5ഡിഗ്രി സെല്‍സ്യസാണ് കുറഞ്ഞ താപനില.അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.ഡല്‍ഹിയ്ക്ക് സമീപം സംഭലിലിൽ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു.സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേരും മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ തുടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത്. കനത്ത മൂടല്‍മഞ്ഞു മൂലം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് മറിയുകയുമായിരുന്നു
.ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കട്ടിയേറിയ മഞ്ഞ് മൂടിയതിനാല്‍ വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ് . സിഎടി III ബി സംവിധാനമുള്ള വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ലാന്‍ഡിങ് നടത്തുന്നത്. കനത്ത മൂടല്‍മഞ്ഞ് മൂലം വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. മുപ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. റോഡ് ഗതാഗതവും മൂടല്‍ മഞ്ഞു മൂലം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്. അതിശൈത്യം കാരണം ഡെല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശൈത്യം കനത്ത പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്നുവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 31ന് ശേഷം ഡെല്‍ഹിയില്‍ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ പെയ്താല്‍ തണുപ്പ് വര്‍ധിക്കുമെന്ന ആശങ്കയുമുണ്ട്.
