പ്രവാസികള്‍ക്ക്, ജി.സി.സി.യിലെ ഏറ്റവും വലിയ ഐസ്വലേഷന്‍ കേന്ദ്രം ഒരുക്കി ദുബൈ കെ.എം.സി.സി

മലപ്പുറം: കോവിഡ് 19 മൂര്‍ത്തീ ഭാവം പ്രാപിച്ചു കടന്നു പോവുമ്പോള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കയ്യൊഴിഞ്ഞ ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ദുബൈ കെ.എം.സി.സി. ഈ കരുതല്‍ കേരളീയ സമൂഹത്തിന് വലിയ ആശ്വാസം പകര്‍ന്നു നല്‍കുന്നുവെന്ന് യൂത്ത് ലീഗ് സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഭീതി വിളയാടുന്ന ഈ മഹാമാരിക്കാലത്ത് കരുതലിന്റെ സ്‌നേഹ സ്പര്‍ശവുമായി പ്രവാസ ലോകത്തെ ചേര്‍ത്ത് പിടിച്ച് കെ.എം.സി.സി കരുണക്കടലായി ഒഴുകുകയാണ്.
ആയിരകണക്കിന് വളന്റെിയര്‍മാരാണ് ഓരോ പ്രദേശത്തും വിശ്രമമില്ലാതെ സഹജീവികളുടെ വയറിന്റെ വരള്‍ച്ചക്കും, മനസ്സിന്റെ വേവലാതികള്‍ക്കും പരിഹാരം തേടി കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരായിരം പ്രതീക്ഷകളോടെ മരുഭൂമിയില്‍ വന്നണയുന്നവര്‍ക്ക് കെ.എം.സി.സി പച്ചതുരുത്ത് തീര്‍ത്താണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

ജി.സി.സി.യിലെ തന്നെ ഏറ്റവും വലിയ ഐസ്വലേഷന്‍ കേന്ദ്രമാണ് ആയിരക്കണക്കിന് കോവിഡ് ബാധിതരെ സ്വീകരിക്കാനായി യു.എ.ഇയിലെ വര്‍സാനില്‍ ഒരുങ്ങുന്നത്.
അധ്വാനിക്കുന്നവന്റെ പറുദീസയായ ദുബായിയെ കൊറോണ വരിഞ്ഞു മുറുക്കിയപ്പോള്‍ മലയാളികളെല്ലാം ആശങ്കയോടെ ദിനരാത്രങ്ങള്‍ എണ്ണി നീക്കിയപ്പോഴാണ് വര്‍സനില്‍ കെഎംസിസി അവര്‍ക്കായി കരുതല്‍ കേന്ദ്രം തുറക്കുന്നത് .

മുസ്തഫ ഉസ്മാന്‍ ,അബ്ദുല്ല പൊയില്‍ ,അന്‍വര്‍ അമീന്‍ ,ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍,അന്‍വര്‍ നഹ ,എളേറ്റില്‍ ഇബ്രാഹീം, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍ , പി.കെ.ഇസ്മയില്‍ എന്നിവര്‍ സബീല്‍ പാലസ് ഡയറക്ടര്‍ ഹാരിബ് ബിന്‍ സുബൈഹുമായി നടത്തിയ നിരന്തര ആശയ വിനിമയത്തിന്റെ ഫലമായിട്ടായിരുന്നു വര്‍സാനില്‍ അല്‍വാസലിന്റെ അധീനതയില്‍ ഉള്ള പണിതീര്‍ന്ന 32 ഓളം ബില്‍ഡിംങുകള്‍ കെ.എം.സി.സി ക്കു കൈമാറിയത്.

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ കീഴില്‍ പിന്നീടങ്ങോട്ട് യുദ്ധകാലടിസ്ഥാനത്തിലായിരുന്നു വര്‍സാന്റ ഓരോ ചുവടും. വെറും നാലുദിവസം കൊണ്ട് തന്നെ എല്ലാവിധ സൗകര്യത്തോടും കൂടി തന്നെ ആദ്യത്തെ അഥിതിയെ സ്വീകരിക്കാനായി. ഒരു വ്യക്തിക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം മുതല്‍ ബെഡ്, കട്ടില്‍, തലയണ ചായപ്പൊടി,പഞ്ചസാര,കെറ്റില്‍ ,തോര്‍ത്ത് ,സോപ്പ് ,നഖം വെട്ടി,ബക്കറ്റ് തുടങ്ങി നിത്യോപയോഗ വസ്തുക്കള്‍ മുഴുവന്‍ ഒരുക്കിയാണ് ഓരോ അതിഥിയേയും വരവേല്‍ക്കുന്നത് .

ഇത്രമേല്‍ വിജയകരമായി ഇത് പ്രാവര്‍ത്തികമാക്കുന്നതിനു പിന്നില്‍ അഹോരാത്രം പണിയെടുക്കുന്ന െ്രെകസിസ് മാനേജ്മന്റ് ടീമിന്റെ വൈവദഗ്ധ്യം വിലമതിക്കാനാവാത്തതാണ്.

കെ.എം.സി. സി പ്രവര്‍ത്തകരായ മുഹമ്മദ് സഖീര്‍, ഫൈസല്‍ ബിന്‍ മുഹമ്മദ് ,അലി ബിന്‍ സുലൈമാന്‍ ,റയീസ് ആവോലം ,ശംസുദ്ധീന്‍ വയലത്ത് ,അജയ് കുമാര്‍ , മുഹമ്മദ് ജാബിര്‍ ,ഫാസില്‍ യു.കെ ,ലത്തീഫ്, യു. കെ, അസീസ് വാണിയന്റവിട ,സുഹൈര്‍ മഹമൂദ് , അന്‍വര്‍ അലി, നസീഫ് അലി , റിജീഷ് ,മഷൂദ് ,മുജീബ്, മശ്ഹൂദ് തുടങ്ങി വ്യത്യസ്ത മേഖലയില്‍ പണിയെടുക്കുന്ന ഇവരെല്ലാം ആദ്യ ദിവസം മുതല്‍ മറ്റെല്ലാം മറന്നു 24 മണിക്കൂറും വര്‍സാന്റ വിജയത്തിനായി രാപ്പകല്‍ ഇല്ലാതെ ഓടി നടക്കുകയാണ്.

അതു പോലെ നൈഫ് , അല്‍റാസ് എന്നിവിടങ്ങളും ദുബൈ ഭരണാധികാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്, അത് ചരിത്രബന്ധിതമാണ്. അത് കൊണ്ട് തന്നെ ചടുലമായ നീക്കങ്ങളിലൂടെ ഗവണ്മെന്റ് നൈഫിനെ സംരക്ഷിക്കാനും മുന്‍കയ്യെടുക്കുന്നുണ്ട്.

കൊറോണ ബാധിതരെ സഹായിച്ചും, ക്വാറന്റൈന്‍ ചെയ്യപ്പെട്ട ആളുകള്‍ക്ക് ഭക്ഷണ വിതരണം നടത്തിയും, ആംബുലന്‍സിനും, പോലീസിനും സദാ കൂട്ടായും നൂറുകണക്കിന് കെഎംസിസി പ്രവത്തകര്‍ നൈഫ് ഉള്‍പ്പെടെ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തന നിരതരാണ്.

ഇന്ത്യാ ഗവണ്മെന്റും കോണ്‍സിലേറ്റുമൊക്കെ പ്രവാസികളെ കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പ് തന്നെ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ബഹു ദൂരം പിന്നിട്ടിരുന്നു.

കെഎംസിസി നേതാക്കള്‍, വ്യാപാര വ്യവസായ പ്രമുഖര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യരംഗത്തെ പരിചയസമ്പന്നര്‍, സന്നദ്ധസേവകര്‍ തുടങ്ങി എല്ലാവരുടെയും സീമാതീതമായ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.

ഈ രീതിയില്‍ കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതും, ജാതി മത ചിന്തകള്‍ക്കതീതമായി പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാനുതകുന്നതുമാണ്.
ഇവരോടൊപ്പം തന്നെ എസ്.കെ. എസ്.എസ്.എഫിന്റെ വിഖായ പ്രവര്‍ത്തകരും സജീവ ഇടപെടലാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *