അഭിമാന നേട്ടം; ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍

വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി ശ്രീധന്യ സുരേഷ് മാറിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച്‌ ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ കേരളത്തിന്റെ തന്നെ അഭിമാനമാവുകയാണ്.

കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്ന് ശ്രീധന്യ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത് വലിയ വാര്‍ത്തയായിരുന്നു. വയനാട് ഇടിയംവയല്‍ കോളനിയിലെ സുരേഷ്-കമല ദമ്ബതികളുടെ മകളാണ്. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ശ്രീധന്യ സിവില്‍ സര്‍വ്വീസിലേക്ക് ചുവടുവെച്ചു. ചിട്ടയോടു കൂടിയ പഠനത്തിലൂടെയുള്ള തയ്യാറെടുപ്പും ആത്മവിശ്വാസവുമാണ് ശ്രീധന്യയെ ഇത്രയും വലിയ നേട്ടത്തിലെത്തിച്ചത്.

ശ്രീധന്യ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം നിരവധി പേരാണ് ആശംസകള്‍ അറിയിച്ചു രംഗത്തെത്തിയത്. അന്ന് ഗവര്‍ണറായിരുന്ന പി സദാശിവം വയനാട്ടില്‍ എത്തിയപ്പോള്‍ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ഗാന്ധിയും ശ്രീധന്യയെ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *