ഇന്ത്യന്‍ സൈനികരുടെ നേരെ ആക്രമണം : പാക് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ട പാക് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം.
ജമ്മു കശ്മീരിലെ അവന്തിപുരയിലാണ് സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുല്‍ ഭീകരനെ വധിച്ചതായും മൂന്ന് പേരെ പിടികൂടിയതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ കശ്മീര്‍ താഴ്വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

അതേസമയം പിടിയിലായ മൂന്ന് തീവ്രവാദികളിലൊരാള്‍ ഹിസ്ബുള്‍ മുജാഹിദ് തലവനാണ് എന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ ചീഫ് കമാന്‍ഡര്‍ റിയാസ് നൈകൂവാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇക്കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുല്‍വാമ സെക്ടറിലെ ഒരു ഗ്രാമത്തില്‍ തീവ്രവാളികള്‍ ഒളിച്ചു കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനകളും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്‍ ചൊവ്വാഴ്ച രാത്രി ആരംഭിച്ചത്.

കഴിഞ്ഞ രാത്രി മുതല്‍ അവന്തിപുരയിലെ വിവിധ മേഖലകളിലായി മൂന്ന് ഏറ്റുമുട്ടലുകളാണ് സൈന്യം നടത്തിയത്. നാല് ദിവസത്തിനിടെ സൈന്യം വധിച്ച തീവ്രവാദികളുടെ എണ്ണം നാലായി. ഇരുപത്തിയൊന്ന് രാഷ്ട്രീയ റൈഫിള്‍സിലെ കമാന്റിങ്ങ് ഓഫീസര്‍ ഉള്‍പ്പടെ ഇരുപത്തിയൊന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് കശ്മീര്‍ താഴ്വരയിലെ പത്ത് ജില്ലകളില്‍ മൊബൈല്‍
ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. കശ്മീരില്‍ തുടരുന്ന പ്രകോപനത്തില്‍ പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡിനോട് രാജ്യം പോരാടുന്‌പോള്‍ തീവ്രവാദത്തിന്റെ വൈറസുകളെ പാക്കിസ്ഥാന്‍ പടര്‍ത്തുകയാണെന്നാണ് പ്രധാനമന്ത്രി അപലപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *