പ്രവാസികളുടെ ക്വാറന്റൈനില്‍ ആശയക്കുഴപ്പം; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി:  ഗള്‍ഫില്‍നിന്നു പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. ഗള്‍ഫില്‍നിന്ന് പ്രവാസികളെ എത്തിക്കണമെന്നാവശ്യപ്പെട്ട് കെ എം എസി സി നല്‍കിയ ഹര്‍ജിയാണ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചത്.

ഇക്കാര്യത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കേന്ദ്രവും സംസ്ഥാനവും തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി നിലപാടെടുത്തു. പ്രവാസികളെ കൊണ്ടുവരാന്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ദിവസങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിച്ചില്ലെങ്കില്‍ പ്രവാസികളെ കൊണ്ടുവരുന്നത് തടസപ്പെട്ടേക്കുമെന്ന് കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ പ്രവാസികളെ എത്തിച്ച്‌ തുടങ്ങിയെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹൈക്കോടതിയില്‍ അറിയിച്ചെങ്കിലും നിരീക്ഷണ കാലാവധി സംബന്ധിച്ച ആശയക്കുഴപ്പം കാരണമാണ് കൂടുതല്‍ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

കേന്ദ്ര നിര്‍ദേശം കര്‍ശനമായി പാലിക്കണം. ഇതില്‍ ഭേദഗതി വരുത്തുന്നത് വരെ പതിനാല് ദിവസം തന്നെയായിരിക്കും സര്‍ക്കാര്‍ നിരീക്ഷണ കാലം. പ്രവാസികളെ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് യു എ ഇയില്‍നിന്നു കഴിഞ്ഞ ദിവസം എത്തിച്ചതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ക്വാറന്റൈന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണ കാലാവധി ഏഴ് ദിവസമാണെന്നും ബാക്കി ഏഴ് ദിവസം വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും നെഗറ്റീവാണെങ്കില്‍ ബാക്കി 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലും കഴിയണമെന്നാണ് കേന്ദ്രം പറയുന്നത്. ഇതില്‍ ധാരണയിലെത്തണമെന്നും അല്ലാത്ത പക്ഷം പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കെഎംസിസിക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ കോടതിയെ അറിയിച്ചു.

നിരീക്ഷണ കാലാവധി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കേന്ദ്രത്തിന് കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ തീരുമാനമെടുത്തില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ക്വാറന്റൈന്‍, കേസിന്റെ പരിധിയില്‍ വരുമോ എന്ന് ഹൈക്കോടതി ചോദിച്ചെങ്കിലും കൂടുതല്‍ വാദങ്ങള്‍ക്കായി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *