തിരുവനന്തപുരം: മുതിര്‍ന്ന സി പി ഐ നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യന്‍ രവീന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. പാര്‍ലമെന്ററി രാഷ്ട്രീയത്തോട് താത്പര്യം കാണിക്കാത്ത പന്ന്യനെ കളത്തിലിറക്കാന്‍ സി പി ഐയില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. വരുന്ന ചൊവാഴ്ചയോടെ അന്തിമരൂപമാകുന്ന സി പി ഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പന്ന്യനും ഇടംപിടിച്ചേക്കുമെന്നാണ് വിവരം.
ചടയമംഗലത്തുനിന്നു പന്ന്യനെ മത്സരിപ്പിക്കണമെന്ന ആലോചനയാണ് പാര്‍ട്ടിയില്‍ സജീവമായി നടക്കുന്നത്. സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും, പി പ്രസാദും അടക്കമുളളവര്‍ ചടയമംഗലത്ത് നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. സമ്മര്‍ദ്ദം ശക്തമായാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് പന്ന്യന്‍ വഴങ്ങിയേക്കും എന്നാണ് സി പി ഐ വൃത്തങ്ങള്‍ പറയുന്നത്.
മുല്ലക്കര രത്നാകരനാണ് ചടയമംഗലത്തെ നിലവിലെ എം എല്‍ എ. മൂന്നു തവണ തുടര്‍ച്ചയായി ജയിച്ച മുല്ലക്കര ഇത്തവണ പാര്‍ട്ടി മാനദണ്ഡപ്രകാരം മാറിനില്‍ക്കേണ്ടിവരും. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന മുല്ലക്കരയുടെ താത്പര്യപ്രകാരമാണ് പന്ന്യനെ ചടയമംഗലത്തു മത്സരിപ്പിക്കാനുളള ആലോചന നടക്കുന്നത്.
രണ്ടു തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന തീരുമാനം കര്‍ശനമായി പാലിക്കുന്നതിനാല്‍ സി പി ഐയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ഇക്കുറി സ്ഥാനാര്‍ത്ഥികളാവില്ല. മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, പി തിലോത്തമന്, കെ രാജു എന്നിവര്‍ പാര്‍ട്ടി മാനദണ്ഡപ്രകാരം മത്സരരംഗത്തുണ്ടാകില്ല. ഇ ചന്ദ്രശേഖരന് മാത്രമാവും മത്സര രംഗത്തുളള സി പി ഐ മന്ത്രി. സി ദിവാകരന്, മുല്ലക്കര രത്നാകരന്, ഇ.എസ് ബിജിമോള്‍ എന്നീ മുതിര്‍ന്ന നേതാക്കളുടെ അസാന്നിദ്ധ്യവും പാര്‍ലമെന്ററി രംഗത്തുണ്ടാവും. ഈ സാഹചര്യത്തിലാണ് പന്ന്യന്‍ സഭയില്‍ ഉണ്ടാവുന്നത് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നത്.
പി കെ വാസുദേവന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പന്ന്യന്‍ ജയിച്ചിരുന്നു. എന്നാല്‍ 2009ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരരംഗത്തേക്ക് ഇറങ്ങാതെ മാറിനില്‍ക്കുകയായിരുന്നു. പിന്നീട് 2011ല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പറവൂര്‍ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ പന്ന്യന്‍ ഇറങ്ങിയെങ്കിലും വി ഡി സതീശനോട് പരാജയപ്പെടുകയായിരുന്നു. നിലവില്‍ പാര്‍ട്ടി ദേശീയ കണ്ട്രോള് കമ്മിഷന് ചെയര്‍മാനായ പന്ന്യന്‍ സി പി ഐയുടെ ജനകീയ മുഖമാണ്.
