‘ശരീരത്തിലാകെ മീന്‍ മുറിച്ചത് പോലെ കത്തി കൊണ്ട് പാടുകള്‍’; അബ്ദുള്‍ ജലീലിനേറ്റത് ക്രൂരമര്‍ദ്ദനമെന്ന് ബന്ധു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വര്‍ണക്കടത്ത് റാക്കറ്റെന്ന് സംശയിക്കുന്ന സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച അബ്ദുള്‍ ജലീലിന്റെ ശരീരത്തില്‍ മാരക മുറിവുകള്‍.

ശരീരത്തിലാകെ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. മീന്‍ മുളക് തേക്കാന്‍ വേണ്ടി മുറിച്ചത് പോലെ ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ പാടുകളാണെന്നും ക്രൂരമായ മര്‍ദ്ദനമാണ് അബ്ദുള്‍ ജലീലിനേറ്റതെന്നും ബന്ധു അലി അക്ബര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ബന്ധുവിന്റെ വാക്കുകള്‍,

’15ാം തിയ്യതി രാവിലെ 9 മണിക്കാണ് നെടുമ്ബാശേരി എയര്‍പോര്‍ട്ടില്‍ ഇദ്ദേഹം ഇറങ്ങുന്നത്. സുഹൃത്തുക്കള്‍ ഒപ്പമുണ്ട് എയര്‍പോര്‍ട്ടില്‍ വരണ്ട, പെരിന്തല്‍മണ്ണയിലേക്ക് വന്നാല്‍ മതിയെന്നാണ് ആദ്യം പറഞ്ഞത്. കുറച്ച്‌ സമയത്തിന് ശേഷം നിങ്ങള്‍ തിരിച്ചു പൊയ്ക്കോ വരാന്‍ കുറച്ചു വൈകും എന്ന് പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കുകയാണുണ്ടായത്. അതിനു ശേഷം ഇദ്ദേഹത്തെ പറ്റി ഒരു വിവരവും ലഭിച്ചില്ല.’

‘ശരീരമാകെ കത്തി കൊണ്ട് വരഞ്ഞ പാടുകള്‍’

എന്തോ ഒരു ചതിയില്‍ പെട്ടതാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. കാരണം ഈ വ്യക്തി അങ്ങനെ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളല്ല. സാധാരണ ജീവിതം നയിക്കുന്നയാളാണ്. ജിദ്ദയില്‍ ഹൗസ് ഡ്രെെവറായാണ് ജോലി ചെയ്യുന്നത്. പത്ത് വര്‍ഷമായി സൗദിയിലാണ്. രണ്ടര വര്‍ഷം കൂടുമ്ബോഴാണ് ഇയാള്‍ നാട്ടിലേക്ക് വരുന്നത്. ആകെ മൂന്നോ നാലോ പ്രാവിശ്യമേ ഈ പത്ത് വര്‍ഷത്തിനിടയില്‍ വന്നിട്ടുള്ളൂ.

സ്വര്‍ണക്കടത്ത് നടത്തിയോ എന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. അബ്ദുള്‍ ജലീലിന് സാമ്ബത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഇത് കാരണം ആരെങ്കിലും പ്രലോഭിപ്പിച്ചോ എന്ന് പറയാന്‍ കഴിയില്ല. വളരെ ​ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയില്‍ കണ്ടത്. മീന്‍ മുളക് തേക്കാന്‍ മുറിച്ചത് പോലെ ശരീരത്തിലാകെ ക്രൂരമായി മുറിവേറ്റിരുന്നു. പ്രതികളെ ഉടനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ബന്ധു പറഞ്ഞു.

സംഭവത്തില്‍ മുഖ്യപ്രതി യഹിയയെന്ന ആളെന്ന് പാെലീസ് വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. ശേഷം ഇയാള്‍ മുങ്ങുകയും ചെയ്തു. ഇയാള്‍ ഒളിവിലാണ്. സംഭവത്തിലുള്‍പ്പെട്ട മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

അ​ഗളി സ്വദേശിയാണ് അബ്ദുള്‍ ജലീല്‍ (42). വിമാനത്താവളത്തില്‍ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയ തന്നെയാണ് അബ്ദുള്‍ ജലീലിനെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബ്ദുള്‍ ജലീലിന്റെ ഭാര്യയെ വിളിച്ച്‌ വിവരമറിയിച്ച ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് പോയി. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *