അമിത് ഷാ ഇടപെട്ടു; ഉദയ്പൂര്‍ കൊലപാതകം എന്‍ഐഎയും അന്വേഷിക്കും, അന്താരാഷ്ട്ര ബന്ധം പരിശോധിക്കും

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ കഴിഞ്ഞ ദിവസം തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ തെലിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

സംഭവത്തിന് ഏതെങ്കിലും സംഘടനകളുടെ പിന്തുണയോ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്നും കണ്ടെത്താനാണ് അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ച നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുന്നത്.

പ്രതികളെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സംഘടനയായ ദവാത്ത്-ഇ-ഇസ്ലാമി സ്വാധീനിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ബന്ധം പുറത്തായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം ദേശീയ അന്വേഷണ ഏജന്‍സിയുടെ ഒരു സംഘത്തെ രാജസ്ഥാനിലേക്ക് പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.

പുറത്താക്കപ്പെട്ട ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് ജൂണ്‍ 28 ന് ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ ആക്രമി സംഘം കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. പ്രതികളായ റഫീഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരെ പൊലീസ് സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം നടത്തിയവര്‍ കുറ്റം സമ്മതിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ കൊലപാതകം സമ്മതിക്കുകയും തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, കൊലപാതകം അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിച്ചിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ( എ ഡി ജി ), സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അശോക് കുമാര്‍ റാത്തോഡ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ( ഐ ജി ), ആന്റി ടെറര്‍ സ്‌ക്വാഡ് ( എ ടി എസ ്), പ്രഫുല്ല കുമാര്‍, ഒരു സൂപ്രണ്ട് ഓഫ് പോലീസ് ( എസ ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു അഡീഷണല്‍ ഓഫീസറും ഉള്‍പ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘ.ം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉദയ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കൂടാതെ രാജസ്ഥാന്‍ സര്‍ക്കാര്‍ അടുത്ത മാസത്തേക്ക് എല്ലാ ജില്ലകളിലും സി ആര്‍ പി സി സെക്ഷന്‍ 144 ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *