കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു ; 27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല

യുഎഇ സെക്ടറില്‍നിന്ന് കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ആഴ്ചയില്‍ 21 സര്‍വീസുണ്ടായിരുന്നത് ഏഴാക്കി.

ദുബായ്–-നെടുമ്ബാശേരി സര്‍വീസ് മാത്രമാണ് നിലനിര്‍ത്തിയത്. സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണിത്.
ദുബായ്–-കരിപ്പൂര്‍, ഷാര്‍ജ–-കരിപ്പൂര്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍വീസുകളാണ് ഇവ. 27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ് നിര്‍ത്തി സര്‍വീസുകള്‍ പൂര്‍ണമായി പിന്‍വലിക്കാനാണ് പദ്ധതി. എയര്‍ ഇന്ത്യ സേവനം നിലയ്ക്കുന്നതോടെ പ്രവാസികള്‍ക്ക് ഭക്ഷണം–-കാര്‍ഗോ സൗകര്യങ്ങള്‍ നഷ്ടമാകും. ബിസിനസ് ക്ലാസ് യാത്രയും ഇല്ലാതാകും. 18 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 256 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ വിമാനവും പിന്‍വലിച്ചവയില്‍പ്പെടും. 170 പേര്‍ക്ക് യാത്രചെയ്യാവുന്ന ചെറിയ എയര്‍ ക്രാഫ്റ്റുകള്‍മാത്രമേ ഇനി ഉപയോഗിക്കൂ.

ഈ സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സര്‍വീസുകള്‍മാത്രമാണ് ഇനിയുണ്ടാവുക. അവധിക്കാലത്തുള്‍പ്പെടെ ദുബായ്, ഷാര്‍ജ, കരിപ്പൂര്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് യാത്രാദുരിതം ഇരട്ടിയാക്കും. ഈ സെക്ടറില്‍ സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്ബനികളുടെ കൊള്ളയ്ക്കും യാത്രക്കാര്‍ ഇരയാകും.

Leave a Reply

Your email address will not be published. Required fields are marked *