വനംവകുപ്പിന് പിന്നാലെ ഐഎംഎ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും

തിരുവനന്തപുരം: പാലോട്ടെ നിര്‍ദിഷ്ട ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്ത്. പ്ലാന്റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മാണം അനുവദിക്കാന്‍ നിയമ തടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

നേരത്തെ, വനം വകുപ്പും പ്ലാന്റിനെതിരെ നിലപാടെടുത്തിരുന്നു. പ്ലാന്റിനായി ഐഎംഎ വാങ്ങിയിരിക്കുന്ന ആറേക്കര്‍ എണ്‍പത് സെന്റ് ഭൂമിയില്‍ അഞ്ച് ഏക്കറും റവന്യൂ രേഖകള്‍ പ്രകാരം നിലമാണ്. നിലമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയില്‍ നിയമപ്രകാരം നിര്‍മാണങ്ങള്‍ അനുവദിക്കാനാവില്ലന്ന് കളക്ടര്‍ കെ. വാസുകിക്ക് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ നെടുമങ്ങാട് തഹസില്‍ദാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമതടസം ഉണ്ടെന്നിരിക്കെ പ്ലാന്റിന് അനുമതി നല്‍കാനാവില്ലന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

 

 

പ്രദേശത്ത് ജനവാസമില്ലന്ന ഐഎംഎ നിലപാടിനെയും റിപ്പോര്‍ട്ടില്‍ പാടെ തള്ളിയിട്ടുണ്ട്. നിര്‍ദിഷ്ട പ്രദേശത്തിന് 350 മീറ്റര്‍ അകലെ 64 കുടുംബങ്ങളുള്ള പട്ടികവര്‍ഗ കോളനിയും മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ട് പട്ടികജാതി കോളനിയുമുണ്ട്. ഭൂമിയിലെക്കുള്ള റോഡിനിരുവശവും 40 കുടുംബങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *