കിഫ്ബി പദ്ധതി അവലോകനത്തിന് 21 കോടിയിലധികം രൂപ; കാലതാമസം ഒഴിവാക്കാന്‍ നടപടി

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് മന്ത്രി തോമസ് ഐസക്. അതേസമയം, കിഫ്ബി പദ്ധതികളുടെ അവലോകനത്തിനായി സര്‍ക്കാര്‍ 21 കോടിയിലധികം രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. 2017 മാര്‍ച്ച്‌ മുതല്‍ ജൂലൈ വരെ ടെറനസ്സ് എന്ന സ്ഥാപനത്തിന് 63.38 ലക്ഷവും ഇക്കൊല്ലം സപ്തംബര്‍ 31 വരെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന് 20.71 കോടി രൂപയുമാണ് നല്‍കിയത്.

ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് ഇതില്‍ പ്രധാനം. ഇത് പരിഹരിക്കുന്നതിന് കിഫ്ബി പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ മാത്രമായി നാല് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും. പദ്ധതി അവലോകനത്തിനായി കിഫ്ബിക്ക് സ്വന്തമായി അപ്രൈസര്‍ വിഭാഗം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് അധികമായി വരുന്ന കാര്യമാണ് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തിയത്. ഈ ഏജന്‍സികള്‍ക്ക് കിഫ്ബിയുമായി നേരിട്ട് ബന്ധമില്ല.

കഴിഞ്ഞ മൂന്ന് സര്‍ക്കാരിന്റെ കാലത്തായി റോഡ്, പാലം എന്നിവയുടെ നിര്‍മാണത്തിനായി 40,000 കോടി രൂപയുടെ പദ്ധതികളാണ് ആകെ ഉണ്ടായിരുന്നത്. എന്നാല്‍ കിഫ്ബിക്ക് കീഴില്‍ 50,000 കോടി രൂപയുടെ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതില്‍ 46,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 10,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍, സണ്ണി ജോസഫ്, എം വിന്‍സെന്റ്, വി അബ്ദുറഹിമാന്‍, രമേശ് ചെന്നിത്തല, എം കെ മുനീര്‍, എം സ്വരാജ്, എം ജയരാജ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *