മുന്നണിയില്‍ വീഴ്ചകളുണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍.

മലപ്പുറം: ചില ജില്ലകളില്‍ യു ഡി എഫ് സംവിധാനത്തില്‍ പ്രാദേശികമായ വീഴ്ചകളുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.  പാര്‍ട്ടി നിലപാടുകള്‍ക്കെതിരായ നീക്കം അച്ചടക്കലംഘനമായി കണക്കാക്കുന്നതാണ്.  മുസ്്‌ലിംലീഗിന്റെ ഭാഗം പാര്‍ട്ടി പരിശോധിക്കും. മുന്നണിയിലെ മറ്റു ഘടകകക്ഷികളും ഇക്കാര്യം പരിശോധിച്ച് പരിഹാരം ഉറപ്പാക്കണമെന്ന് ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനൈക്യമുണ്ടായ സ്ഥലങ്ങളിലാണ് പരാജയം സംഭവിച്ചത്. മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐക്യത്തോടെ മുന്നേറിയപ്പോഴൊക്കെ യു ഡി എഫിന് വന്‍ വിജയം നേടാന്‍ കഴിഞ്ഞതാണ് ചരിത്രമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ആ ചരിത്ര പാതയില്‍ മുസ്്‌ലിംലീഗ് നിര്‍വഹിക്കാന്‍ പോകുന്ന മറ്റൊരു രാഷ്ട്രീയ മുന്നേറ്റമാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര. ജനാധിപത്യ മതേതര രഷ്ട്രീയത്തിന് കരുത്ത് പകരുന്ന വന്‍ ബഹുജന കൂട്ടായ്മയായി കേരള യാത്ര മാറും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പിന്‍ബലത്തോടെ സംഘ്പരിവാര്‍ സംഘടനകള്‍ എല്ലാ തുറകളിലും നടത്തുന്ന വര്‍ഗീയവത്കരണത്തിനെതിരെ ശക്തമായ ബോധവത്കരണത്തിനും മതേതര കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും ഈ ബഹുജന രാഷട്രീയ മുന്നേറ്റം അനിവാര്യമാണ്.

ഈ പാശ്ചാത്തലത്തില്‍ കേരള യാത്ര ഉള്‍പ്പടെയുള്ള സംഘടനാപരിപാടികളെല്ലാം വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ ഊര്‍ജസ്വലമായി രംഗത്തിറങ്ങണം. മുസ്്‌ലിംലീഗിന്റെ ഓരോ കര്‍മ പരിപാടിയും തികഞ്ഞ അച്ചടക്കവും മൂല്യബോധവും പുലര്‍ത്തുന്നതായിരിക്കണം. പരിപാടിയുടെ പേരില്‍ ഗതാഗതം തടസപ്പെടാനോ ജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കാനോ ഇടയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സമഗ്ര വികസനവും കരുതലും സാധ്യമാക്കിയാണ് ഇക്കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം യു.ഡി.എഫ് ഭരണം കടന്ന് പോയത്. ഡിജിറ്റല്‍ സംസ്്ഥാനമായി കേരളം വളരുന്നതും സ്മാര്‍ട്ട് സിറ്റിയും മെട്രോ റെയിലും വിദ്യാഭ്യാസ രംഗത്തെ വിജയക്കുതിപ്പും പൊതുമരാമത്ത്, സാമൂഹ്യ ക്ഷേമ രംഗത്തെ സമൂല പരിവര്‍ത്തന പദ്ധതികളുമെല്ലാം ഇതിന്റെ അടയാളങ്ങളാണ്. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, പുതിയ തലമുറയെ ലക്ഷ്യമാക്കിയുള്ള വ്യവസായ സംരംഭങ്ങള്‍, കാര്‍ഷിക രംഗത്തെ വളര്‍ച്ച, പ്രവാസി ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ എല്ലാം യു.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടങ്ങളായി ഉയര്‍ത്തി കാണിക്കാന്‍  കഴിയും. ഇടതുമുന്നണിയുടെ ഭരണത്തില്‍ വരുമ്പോഴെല്ലാം വികസന രംഗത്ത് കേരളം പിറകോട്ട് പോയതാണ് അനുഭവം. അതുകൊണ്ട് തന്നെ ഐക്യ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.

മുസ്്‌ലിംലീഗ് തുടര്‍ന്ന് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും ഊര്‍ജിതവുമാക്കണം. സമൂഹത്തില്‍ സാമ്പത്തിക പരാതീനതകളും പ്രയാസങ്ങളും പല കാരണങ്ങളാലും വര്‍ധിച്ച് വരികയാണ്.  കിടപ്പാടമില്ലാത്തവരും കുടുംബാംഗങ്ങളുടെ ചികിത്സക്കും വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും ഉപജീവന മാര്‍ഗത്തിനും പ്രയാസപ്പെടുന്നവരും നമുക്ക് ചുറ്റിലും ഇനിയും ഏറെ ഉണ്ട്.
അവര്‍ക്കെല്ലാം ആശ്രയമായിത്തീരാന്‍  ബൈത്തുറഹ്്മകള്‍ക്കും സി.എച്ച് സെന്ററുകള്‍ക്കും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സാധിക്കണം. രാജ്യത്ത് രാഷ്ട്രീയത്തിലെ മാതൃകാപരമായ പ്രവര്‍ത്തനമായി മുസ്്‌ലിംലീഗിനു അഭിമാനിക്കാമെന്നും തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *