ജര്‍മന്‍ നിര്‍മിത തോക്കുമായി യുവാവ് പിടിയില്‍

നിലമ്പൂര്‍:: ജര്‍മന്‍ നിര്‍മ്മിത തോക്കും തിരകളുമായി നാടുകാണി ചുരത്തില്‍ നിന്നും ഒരാള്‍ വനം വകുപ്പിന്റ പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വനം വകുപ്പ് പിടിച്ചെടുത്തു. തിരുവാലി സ്വദേശി നെച്ചിയന്‍ അബ്ബാസ് (43) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന വഴിക്കടവ് വെള്ളക്കട്ട സ്വദേശി നൈസല്‍ (26), തിരുവാലി സ്വദേശികളായ മുഹമ്മദ് ഷെരീഫ് എന്ന മാനു, കോട്ടാല അസീസ് എന്നിവരാണ് ഓടിരക്ഷപ്പെട്ടതെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കാറില്‍ തോക്കുമായി ഒരു സംഘം നാടുകാണി ചുരത്തിലുണ്ടെന്ന് വഴിക്കടവ് ആനമറി വനം ചെക്ക്‌പോസ്റ്റിലേക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നാടുകാണി ചുരം ഒന്നാംവളവിന് താഴെ നിര്‍ത്തിയിട്ട കാറില്‍ നിന്നും അബ്ബാസ് പിടിയിലാവുന്നത്. മറ്റുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പോയ്ന്റ് ടു പോയ്ന്റ് ജര്‍മ്മന്‍ നിര്‍മിത തോക്കും 50 തിരകളും കാറില്‍ നിന്നും പിടിച്ചെടുത്തു. കാറിന്റെ ആര്‍.സി.ഉടമ അബ്ബാസ് തന്നെയാണ്. കര്‍ണാടക കൊടുക്കില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം രൂപക്ക് തോക്ക് വാങ്ങി വരുന്നവഴിയാണെന്നാണ് അബ്ബാസിന്റെ മൊഴി. അതേസമയം മൃഗവേട്ടക്കായി കാട്ടില്‍ തോക്കുമായി അനധികൃതമായി കയറിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഓടി രക്ഷപ്പെട്ടുവെന്ന് പറയുന്നവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അനധികൃതമായി ആയുധം കൈവശം വെച്ചതിന് വഴിക്കടവ് പൊലീസും ആയുധ നിയമപ്രകാരം സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. നെല്ലിക്കുത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഫോറസ്റ്റ് ഓഫീസര്‍ പി.സദാശിവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് റാഷിദ്, പി.ജി.ലത്തീഫ്, ഡ്രൈവര്‍ വിശ്വനാഥന്‍ എന്നിവരാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *