ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ട്: പദ്മകുമാര്‍

ശബരിമല വിഷയത്തില്‍ താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല. എന്നാല്‍, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ദേവസ്വം ബോ‌ര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വംമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രഥമ പരിഗണന സാവകാശഹര്‍ജിക്ക് തന്നെയാണെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊളിറ്റിക്കല്‍നോമിനി തന്നെയാണ്. എന്നാല്‍, സ്ഥാനമേറ്റെടുത്താല്‍ പിന്നെ രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്നാണ് പതിവുരീതിയെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം, സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എ പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരുമെന്നും പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ഇരുവരുമായി താന്‍ ഇന്നലെ സംസാരിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ സെക്രട്ടറിയെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത് പൊളിറ്റിക്കല്‍ നിയമനം ആണെന്നും അതുകൊണ്ടു തന്നെയാണ് എ.കെ.ജി സെന്റെറിലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും എന്‍ വാസു പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടില്‍ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. എന്നാല്‍ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *