ദാഹിച്ച കുരുന്നിന് പോലീസിന്റെ കരുതല്‍

മലപ്പുറം: കോവിഡ് കാലത്ത് കേരള പോലീസിന്റെ ജോലി യാന്ത്രികമായല്ല മുന്നോട്ടു പോകുന്നത്. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും നിറഞ്ഞ മനസുമായാണ് ഓരോ മനുഷ്യനെയും ആപത്ത് കാലത്ത് പോലീസുകാര്‍ പരിഗണിക്കുന്നത്. നിയമലംഘകരെ ഉപദേശിച്ച് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ലോക്ഡൗണിന്റെ കെടുതി മൂലം വലയുന്നവര്‍ക്ക് അവര്‍ സഹായ ഹസ്തവുമാകുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പൂക്കോട്ടുപാടത്തെ ജനമൈത്രി പോലീസിലെ സിവില്‍ പോലീസ് ഓഫീസറായ ദിനേശ് കരുളായിയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയത് കണക്കെടുപ്പിനും ക്ഷേമാന്വേഷണങ്ങള്‍ക്കുമാണ്. കരുളായി ചെറുപുഴയിലെ ക്യാമ്പില്‍ നിരവധി തൊഴിലാളികളാണ് കഴിയുന്നത്. പൊരിവെയിലത്ത് ക്യാമ്പിനടുത്തെത്തിയപ്പോള്‍ ദിനേശ് കണ്ട കാഴ്ച കരളലിയിപ്പിച്ചു. തമി്‌ഴ്്‌നാട് സ്വദേശിയായ കുടുംബത്തിലെ കൊച്ചു ബാലിക വേനല്‍ ചൂടില്‍ ദാഹിച്ചു നില്‍ക്കുയാണ്. ക്യാമ്പില്‍ ഭക്ഷണവും വെള്ളവുമൊക്കെയുണ്ടെങ്കിലും അനിശ്ചിതത്വത്തിന്റെ ദിനങ്ങളില്‍ മനംമടത്ത് ആ ബാലിക ചൂട് വകവെക്കാതെ ക്യാമ്പിന് പുറത്തിറങ്ങിയതാണ്. എന്നാല്‍ ചുട്ടുപൊള്ളുന്ന വെയിലിന് ആ കുഞ്ഞു ശരീരത്തെ തളര്‍ത്താനുള്ള ശക്തിയുണ്ടായിരുന്നു. ദിനേശന്‍ തന്റെ കൈവശമുണ്ടായിരുന്ന ശീതളപാനീയത്തിന്റെ കുപ്പി സ്‌നേഹത്തോടെ നീട്ടി. പോലീസ് മാമന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കുടിച്ച ആ കുട്ടിയുടെ മുഖത്ത് തിളങ്ങിയത് സ്‌നേഹത്തിന്റെയും നന്ദിയുടെയും വെളിച്ചം. കോവിഡ് കാലത്ത് ജോലിയെന്നത് ദിനേശനെ പോലെയുള്ള പോലീസുകാര്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *