
വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പാർട്ടി സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ ചെറുമകൻ ദാവൂദ് മിയാഖാൻ.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവും നാഷണല്‍ വിമൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (NFWI) ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്ക്കെതിരെ വയനാട് ലോക്സഭാ സീറ്റില്‍ മത്സരിക്കാൻ തീരുമാനിച്ചത് നിരാശാജനകമാണെന്നും അദ്ദേഹം രാഹുലിന് അയച്ച കത്തില്‍ പറഞ്ഞു.
ഖാഇദെ മില്ലത്തിന്റെ ചെറുമകനായതുകൊണ്ട് 50 വർഷത്തിലേറെയായി മലബാറിലെ വോട്ടർമാരെ അറിയുമെന്നും പാർലമെൻറില്‍ ഇടതുപക്ഷ ശബ്ദത്തിന് കരുത്ത് പകരാൻ സിപിഐ നേതാവിന് അനുകൂലമായി മുസ്‌ലിംകള്‍ ഇത്തവണ വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പിക്കാനാകുമെന്നും ദാവൂദ് മിയാഖാൻ കത്തില്‍ അവകാശപ്പെട്ടു. അതിനാല്‍, തമിഴ്നാട്ടിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍ മത്സരിക്കണമെന്നും അവിടെ ഏറ്റവും വലിയ വിജയം ഉറപ്പാക്കാൻ കഴിയുമെന്ന് അറിയിക്കുന്നതായും ദാവൂദ് മിയാഖാൻ രാഹുലിനോട് പറഞ്ഞു.
കേരളത്തില്‍ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ ഇൻഡ്യ മുന്നണിയുടെ രണ്ട് പ്രധാന സ്തംഭങ്ങളാണ് മുൻനിര മുന്നണികളായ എല്‍ഡിഎഫും യുഡിഎഫും എന്നത് നിഷേധിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സർക്കാർ രൂപീകരിക്കുന്നതില്‍ അവയ്ക്ക് ഏകാഭിപ്രായമാണെന്നും ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങള്‍ എതിർക്കുന്നതിലും ജനാധിപത്യ സർക്കാർ സ്ഥാപിക്കാനുള്ള ശ്രമത്തിലും ഇടതുപാർട്ടികള്‍ മുൻപന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ സഖ്യത്തിലെ മുൻനിര കക്ഷിയായ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാൻ നിരവധി മണ്ഡലങ്ങളുണ്ടെന്നും എന്നാല്‍ ഇടതുപാർട്ടികള്‍ക്ക് കേരളത്തിലെ കുറച്ചു മണ്ഡലങ്ങളോയുള്ളൂവെന്നും ദാവൂദ് മിയാഖാൻ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഗവണ്‍മെന്റിനെ നയിക്കാൻ പാർലമെന്റില്‍ ഇടതുപക്ഷ അംഗങ്ങളുടെ ഒരു വലിയ നിര ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.