നികുതി വകുപ്പിനെതിരെ മന്ത്രി അലി

മലപ്പുറം: വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നഗരകാര്യ വകുപ്പ് മന്ത്രി അലിയുടെ ഭീഷണി. ചെറുകിട വ്യാപാരികളെ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായുംഇത്തരം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പെരിന്തല്‍മണ്ണയില്‍ പറഞ്ഞു. കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി അലി സര്‍ക്കാരിലെ തന്നെ മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥരെ വിരട്ടിയത്. വാണിജ്യ നികുതി വകുപ്പില്‍ ചില ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നിയ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ടാക്‌സ് പ്രാക്ടീഷണന്‍മാരെ നിയമപരമായി നിയന്ത്രിക്കാനും അവര്‍ക്ക് ട്രെയിനിംഗ് നല്‍കുവാനും അക്രഡിറ്റേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും, നികുതി പരിക്കുന്നതില്‍ ടാക്‌സ് പ്രാക്ടീഷണര്‍മാരുടെ സേവനം വലുതാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  പെരിന്തല്‍മണ്ണ ഹോട്ടല്‍ ഹൈ-ടണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് എസ.വിജനാചാരി അധ്യക്ഷതവഹിച്ചു.  നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലിം, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍ (ഗിഫ്റ്റ്, തിരുവന്തപുരം) അസോസിയേറ്റ് പ്രൊഫ. ഡോ. എന്‍ രാമലിംഗം എന്നിവര്‍ സംസാരിച്ചു.   അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ഗണേഷന്‍ സംഘടനാ റിപ്പോര്‍ട്ടും നയപരിപാടികളും അവതരിപ്പിച്ചു. എസ്.വോണുഗോപാല്‍, എന്‍.പ്രകാശന്‍, എം.എന്‍ അഖിലേഷന്‍, കെ മണിരഥന്‍, ആര്‍ അനന്തകൃഷ്ണന്‍, പി.എസ് ജോസഫ്  എന്നിവരും സംസാരിച്ചു.  ജനറല്‍ കണ്‍വീനര്‍ യു.കെ ദാവൂദ് സ്വാഗതവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍.നാരായണന്‍കുട്ടി നന്ദിയും പറഞ്ഞൂ.   സംസ്ഥാന ടാക്‌സ് മോണിറ്ററിംഗ് സെല്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംഘടനയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബ്രഹാം ലൂക്കോസിനെ സമ്മേളനത്തില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *