ഗള്‍ഫിലെ വിഷപ്പാമ്പുകളെ കുറിച്ച് പഠിക്കാന്‍ മലയാളികള്‍

ദുബായ്- അറേബ്യന്‍ മരുഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ കുറിച്ച് പഠിക്കാന്‍ മലയാളിയായ ഗവേഷകനും പാമ്പുപിടുത്തക്കാരനും യു.എ.ഇയിലെത്തി. യു.എ.ഇയിലെ രാജകുടുംബാംഗത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കാലിക്കറ്റ് യൂണിവേഴ്്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ ഗവേഷകനുമായ ഡോ.സുബൈര്‍ മേടമ്മലും പ്രമുഖ പാമ്പുപിടിത്തക്കാരനായ ഷംസുദ്ദീന്‍ ചെര്‍പ്പുളശേരിയും ഇവിടെ എത്തിയത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയായ ഫാല്‍ക്കണെ കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തി വരുന്നയാളാണ് ഡോ.സുബൈര്‍ മേടമ്മല്‍. ഫാല്‍ക്കണ്‍ ഗവേഷണത്തിന്റെ ഭാഗമായി ഡോ.സുബൈര്‍ നടത്തിയ യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് മരുഭൂമിയിലെ പാമ്പുകളെ കുറിച്ച് ഗവേഷണം നടത്താനുള്ള നിര്‍ദേശം യു.എ.ഇയിലെ പ്രമുഖ രാജകുടുംബാംഗത്തില്‍ നിന്ന് ലഭിച്ചത്. മരുഭൂമിയില്‍ കാണുന്ന പാമ്പുകള്‍ ഉഗ്രവിഷമുള്ളവയായതിനാല്‍ ഇവയെ കുറിച്ചുള്ള പഠനം അതി സാഹസികമാണ്. വിഷപ്പാമ്പുകളെ ആവാസവ്യവസ്ഥയെ കുറിച്ചും സ്വഭാവ സവിശേഷതകളെ കുറിച്ചും അവയുടെ വംശസംരക്ഷണത്തെ കുറിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ക്ക് ഈ യാത്ര തുടക്കം കുറിക്കും. മരുഭൂമിയില്‍ കാണുന്ന പാമ്പുകളെ പിടികൂടി ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഫാല്‍ക്കണ്‍ ഉള്‍പ്പടെയുള്ള ജീവികളെ കുറിച്ച ആഴത്തിലുള്ള പഠനം നടത്തി വരുന്ന ഡോ.സുബൈര്‍ മേടമ്മല്‍ വിവിധ രാജ്യങ്ങളിലെ ജന്തുശാസ്ത്ര സെമിനാറുകളില്‍ സ്ഥിരം ക്ഷണിതാവാണ്. അബുദാബി ഫാല്‍ക്കണ്‍ ക്ലബ്ബ് അംഗത്വമുള്ള ഏക അനറബിയാണ് ഡോ.സുബൈര്‍. ഗവേഷണത്തിന്റെ ഭാഗമായി യു.കെ., ജര്‍മ്മനി, ചൈന, സിംഗപ്പൂര്‍, മലേഷൃ തുടങ്ങിയ രാജ്യങ്ങളിലും വിവിധ അറബ് രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനങ്ങളുടെ ലാന്റിംഗിന് തടസ്സമായിരുന്ന പക്ഷികളെ കുറിച്ചും വെരുകുകളെ കുറിച്ചും പഠിക്കാന്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ ഡോ.സുബൈറിന്റെ സഹായം തേടിയിരുന്നു. മലബാറിലെ ദേശാടന പക്ഷികളെ കുറിച്ചും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ് ഡോ.സുബൈര്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശികളായ അറബികള്‍ക്ക് മരുഭൂമിയിലെ യാത്രക്കിടയില്‍ ഉഗ്രവിഷമുള്ള പാമ്പുകളെ നേരിടേണ്ടി വരാറുണ്ട്. മണലില്‍ മറഞ്ഞു കിടക്കുന്ന പാമ്പുകളെ കാണാന്‍ തന്നെ പ്രയാസമാണ്. ഇവയെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുമാവശ്യമായ ഗവേഷണം നടത്തുന്നതിനുമാണ് ഡോ.സുബൈറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പാമ്പുകളെ പിടികൂടുന്നതില്‍ മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവമായി രംഗത്തുള്ള ഷംസുദ്ദീന്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി സ്വദേശിയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ പാമ്പുകളെ പിടികൂടാനായി ഷംസുദ്ദീന്‍ സഞ്ചരിച്ചിട്ടുണ്ട്. മലയാള സിനിമകളുടെ ചിത്രീകരണ വേളയില്‍ പാമ്പുകളെ ആവശ്യമായി വരുമ്പോള്‍ എത്തിച്ചുകൊടുക്കുന്നത് ഷംസുദ്ദീനാണ്. പ്രമുഖ മാന്ത്രികന്‍ കൂടിയായ ഷംസുദ്ദീന്‍ ആദ്യമായാണ് പാമ്പുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *